മഹാബലിപുരം ഉച്ചകോടി: ഷി ജിന്‍പിങ് ചെന്നൈയില്‍ എത്തി

ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിയ്ക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി.

മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്.
ഇന്ന് രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ ആ ഹോട്ടലിലാണുള്ളത്. ഇന്ന് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്പില്‍ വെച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും.

പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് തെന്‍സില്‍ സുനന്ത്യു അടക്കം 42 ടിബറ്റന്‍ സ്വദേശികള്‍ കരുതല്‍ കസ്റ്റഡിയിലാണ്. അര്‍ദ്ധ സൈനിക വിഭാഗത്തിന് പുറമേ 500- ലധികം പൊലീസുകാരെയാണ് മഹാബലിപുരത്ത് വിന്യസിച്ചിരിക്കുന്നത്.

Read more

അതേസമയം, ചൈനീസ് പ്രസിഡന്റ് എത്തുന്ന ചെന്നൈയിലെ ഹോട്ടലിന് മുന്നില്‍ ടിബറ്റന്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമുണ്ടായി. കറുത്ത കൊടികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.