അരുണാചലില്‍ നിന്ന് അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയി; ആരോപണവുമായി കോണ്‍ഗ്രസ് എം.എല്‍.എ

അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ, ചൈനീസ് സൈന്യം അഞ്ച് ഇന്ത്യാക്കാരെ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങാണ് ഇക്കാര്യം അറിയിച്ചത്. അരുണാചല്‍ പ്രദേശിലെ സുബാസിരി ജില്ലയില്‍ നിന്നുള്ളവരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് എംഎല്‍എ ട്വീറ്റ് ചെയ്തു.

അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ നിന്നും അഞ്ച് ഇന്ത്യാക്കാരെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടു പോയതായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ നിനോങ് എറിങ് ട്വീറ്റിലൂടെ അറിയിച്ചു. തട്ടിക്കൊണ്ടു പോകപ്പെട്ട അഞ്ചു ഗ്രാമീണരുടെ പേരുവിവരങ്ങളും എംഎല്‍എ പുറത്തുവിട്ടിട്ടുണ്ട്.


ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ പ്രസാദ് റിഗ്ലിങിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സഹിതമാണ് എംഎല്‍എയുടെ ട്വീറ്റ്. ഏതാനും മാസം മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും, ചൈനക്കും ചൈനീസ് സൈന്യത്തിനും ഉചിതമായ മറുപടി നല്‍കണമെന്നും എംഎല്‍എ നിനോങ് എറിങ് ആവശ്യപ്പെട്ടു.