അകാലമരണം ഒഴിവാക്കുമെന്ന് വിശ്വസിക്കപ്പെടുന്ന പുരാതന വേദ മന്ത്രമായ മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലി ഡൽഹിയിലെ രാം മനോഹർ ലോഹിയ ആശുപത്രിയിൽ, ഗുരുതരമായ മസ്തിഷ്ക ക്ഷതമേറ്റ അബോധാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സ. ഇന്ത്യൻ സർക്കാർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) ഗവേഷണ ഫണ്ട് അനുവദിച്ച പഠനത്തിന്റെ ഭാഗമായാണ് വൈദ്യശാസ്ത്രത്തിലോ ആശുപത്രി ചട്ടങ്ങൾ പ്രകാരമോ പതിവില്ലാത്ത ചികിത്സയ്ക്ക് രോഗികളെ വിധേയരാകുന്നത് എന്ന് കാരവൻ മാസിക റിപ്പോർട്ട് ചെയ്തു.
2014 ൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റെസിഡന്റ് ന്യൂറോഫാർമക്കോളജിസ്റ്റായിരുന്ന ഡോ.അശോക് കുമാർ തലച്ചോറിനുണ്ടാവുന്ന ഗുരുതരമായ പരിക്കുകൾ സുഖപ്പെടുത്താൻ മന്ത്രങ്ങൾ/മധ്യസ്ഥ പ്രാർത്ഥന ഫലപ്രദമാണോ എന്നത് സംബന്ധിച്ച പ്രാരംഭ പഠനത്തിന് നിർദ്ദേശം നൽകുന്നത്. ഹിന്ദുമതത്തിലെ ഏറ്റവും പുരാതനഗ്രന്ഥങ്ങളിലൊന്നായ ഋഗ്വേദത്തിൽ നിന്നുള്ള മന്ത്രമായ മഹാമൃത്യുഞ്ജയ മന്ത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഗുരുതരമായ മസ്തിഷ്ക ക്ഷതം അഥവാ എസ്ടിബിഐ ഉള്ള രോഗികൾക്ക് ഈ മന്ത്രം ചൊല്ലുന്നത് അവരുടെ ആരോഗ്യ നില മെച്ചപ്പെടുത്തുമോ എന്ന് നിർണ്ണയിക്കാൻ ആണ് അശോക് കുമാറിന്റെ പഠനം ശ്രമിച്ചത്. വീഴ്ച, വാഹനാപകടം, തലയ്ക്ക് മറ്റുരീതിയിൽ ഏൽക്കുന്ന ബാഹ്യ ആഘാതം എന്നിവ മൂലമാണ് എസ്ടിബിഐ ഉണ്ടാകുന്നത്.
ഈ പഠനം നടത്തുന്നതിന്, അശോക് കുമാർ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐസിഎംആർ) ഗവേഷണ ഫെലോഷിപ്പിന് അപേക്ഷിച്ചിരുന്നു. ബയോമെഡിക്കൽ ഗവേഷണത്തിന്റെ രൂപീകരണത്തിനും ഉന്നമനത്തിനുമുള്ള ഇന്ത്യയിലെ പരമോന്നത സ്ഥാപനമാണ് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഐസിഎംആർ. 2016 മാർച്ചിൽ ഐസിഎംആർ ഫെലോഷിപ്പ് അംഗീകരിച്ചു, പഠനത്തിനായി പ്രതിമാസം 28,000 രൂപ അനുവദിച്ചു. 2016 ഒക്‌ടോബർ മുതൽ ഒരു വർഷത്തേക്കാണ് ഫണ്ട് നൽകിയത്, തുടർന്ന് അടുത്ത രണ്ട് വർഷത്തേക്ക് പുതുക്കി.
ഈ പദ്ധതി എയിംസിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) നടത്തണമെന്നാണ് അശോക് കുമാർ ആദ്യം നിർദ്ദേശിച്ചിരുന്നത്. എന്നാൽ , എയിംസിലെ എത്തിക്സ് കമ്മിറ്റി ഈ പദ്ധതി “അശാസ്ത്രീയമാണ്” എന്ന് പറഞ്ഞ് നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം രാം മനോഹർ ലോഹിയ ആശുപത്രിയിൽ (ആർഎംഎല്ലിലെ) പദ്ധതി നിർദ്ദേശിച്ചു. പഠനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ആറ് ഘട്ട ചോദ്യങ്ങൾക്ക് ശേഷമാണ് ആർഎംഎല്ലിലെ എത്തിക്സ് കമ്മിറ്റി പദ്ധതിക്ക് അനുമതി നൽകിയത്.
Read more
രാമായണത്തിൽ, ശ്രീരാമൻ ലങ്കയിലേക്ക് പാലം പണിയുന്നതിനുമുമ്പ് അദ്ദേഹം മഹാമൃത്യുഞ്ജയ മന്ത്രം ചൊല്ലിയിരുന്നെന്നും പുരാതന ഇന്ത്യയിൽ, യുദ്ധത്തിൽ സൈനികർക്ക് പരിക്കേറ്റപ്പോൾ, അവരെ പുനരുജ്ജീവിപ്പിക്കാൻ ഈ മന്ത്രം ഉപയോഗിച്ചിരുന്നെന്നും ആർഎംഎല്ലിന്റെ ന്യൂറോ സർജറി വിഭാഗത്തിലെ മുതിർന്ന ഗവേഷകനായ അശോക് കുമാർ പറഞ്ഞതായി കാരവൻ റിപ്പോർട്ട് ചെയ്തു.