ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിഭാഗം സീറ്റുകളും തൂത്തുവാരി ബി.ജെ.പി; സി.പി.എമ്മിന് തിരിച്ചടി

ത്രിപുര ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 95 ശതമാനം സീറ്റുകളും കരസ്ഥമാക്കി ഭരണകക്ഷിയായ ബി.ജെ.പിക്ക് വമ്പിച്ച വിജയം. 15 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 85 ശതമാനം സീറ്റുകളിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. ജൂലായ് 27ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വ്യാഴാഴ്ചയാണ് നടന്നത്.

833 ഗ്രാമപഞ്ചായത്തുകളിലേക്കും 82 പഞ്ചായത്ത് സമിതികളിലേക്കും 79 ജില്ലാ പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 833 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 638 പഞ്ചായത്തുകളും ബി.ജെ.പി നേടിയപ്പോൾ കോണ്‍ഗ്രസിന് 158- ഉം സി.പി.എമ്മിന് 22- ഉം സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂ. ത്രിപുരയിലെ തദ്ദേശീയ ജനങ്ങളുടെ മുന്നണി (ഐ.പി.എഫ്.ടി) ആറ് സീറ്റുകളിലും സ്വതന്ത്രര്‍ ഒമ്പത് സീറ്റുകളിലും ജയിച്ചു.

പഞ്ചായത്ത് സമിതികളില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് ആറ് സീറ്റ് നേടിയപ്പോള്‍ സി.പി.എമ്മിന് ഒറ്റ സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 79 ജില്ലാ പഞ്ചായത്തുകളില്‍ ബി.ജെ.പി 77 സീറ്റുകള്‍ നേടിയപ്പോള്‍ ബാക്കി രണ്ടെണ്ണം കോണ്‍ഗ്രസിന് കിട്ടി. സി.പി.എമ്മിന് ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല.