അയോദ്ധ്യ കേസ് കേരളത്തിലും അതീവ ജാഗ്രത; വിധി എന്തായാലും സമാധാനപരമായി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധിപറയുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം. മുഖ്യമന്ത്രിയും ഡി.ജി.പിയും ഗവര്‍ണറും തമ്മില്‍ കൂടികാഴ്ച നടത്തി.

നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയ്യാറാകണമെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

അയോദ്ധ്യ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശനിയാഴ്ച വിധിപ്രസ്താവം നടത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകമാകെ ഉറ്റുനോക്കുന്നതാണ് അയോദ്ധ്യ വിധി.

വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് നാം എല്ലാവരും ഉറപ്പു വരുത്തണം. ബാബരി മസ്ജിദ് തകര്‍ക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂര്‍വ്വമായുള്ള ആ പ്രതികരണം. നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാന്‍ എല്ലാ ജനങ്ങളും തയ്യാറാകണം. രാജ്യത്തിന്റെ മതനിരപേക്ഷതയും സമാധാനവും കാത്തു സൂക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത എല്ലാ കേരളീയരിലും ഉണ്ടാകണം.

വിധി ഒരു തരത്തിലുമുള്ള വിദ്വേഷ പ്രചാരണത്തിന് ഹേതുവാക്കരുത്. ഉയര്‍ന്ന മതനിരപേക്ഷ മൂല്യങ്ങളാലാവണം, ഐക്യബോധത്താലാവണം നാം നയിക്കപ്പെടേണ്ടത്. വിധി വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.