ഡോക്ടര്‍മാരുടെ സമരം: മമത ഒറ്റപ്പെടുന്നു, അഭിമാനപ്രശ്‌നമാക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി, കൊല്‍ക്കൊത്തയില്‍ 71 ഡോക്ടര്‍മാര്‍ ഇന്നു രാജി നല്‍കി

ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ കൊല്‍ക്കത്തയിലെ രണ്ട് മെഡിക്കല്‍ കോളജുകളില്‍ നിന്നായി 71 ഡോക്ടര്‍മാര്‍മാര്‍ രാജി വെച്ചു. സമരം രാജ്യത്തെ എയിംസ് അടക്കമുള്ള മറ്റ് മെഡിക്കല്‍ കൊളജുകളിലേക്കും വ്യാപിക്കുമ്പോള്‍ ഇന്ന് മാത്രമാണ് 71 ഡോക്ടര്‍മാര്‍ രാജി വെച്ചത്.

ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് 69 ഡോക്ടര്‍മാരും നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജില്‍ നിന്ന് രണ്ട് ഡോക്ടര്‍മാരുമാണു രാജിവെച്ചത്.
ബംഗാളില്‍ ഡോക്ടര്‍മാര്‍ക്കു പിന്തുണയര്‍പ്പിച്ച് ഡല്‍ഹി എയിംസ്, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ഡോക്ടര്‍മാര്‍ ഒരു ദിവസത്തേക്കു ജോലിയില്‍ നിന്നു വിട്ടു നില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് അവരുടെ ആവശ്യം.
ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടും അത് കണക്കിലെടുക്കാതെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് വിവാദമായത്. സമരം നടത്തുന്ന ഡോക്ടര്‍മാരോടു നാലു മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവെച്ച് ജോലിക്കു കയറണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടി വരുമെന്നുമാണ് മമത പറഞ്ഞത്.

തിങ്കളാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍.ആര്‍.എസില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതും തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദ്ദിച്ചതും. ആക്രമണത്തില്‍ പരിബാഹയുടെ തലയോട്ടിക്കു പൊട്ടലേറ്റു. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ബി.ജെ.പിയും സി.പി.ഐ.എമ്മുമാണ് സമരത്തിന് പിന്നിലെന്നാണ് മമത ആരോപിക്കുന്നത്. നേരത്തെ ഡോക്ടര്‍മാരുടെ സമരത്തെ അഭിമാനപ്രശ്‌നമാക്കി എടുക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ മമതയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.