ലോകത്തെ ഏറ്റവും വലിയ ട്രാവൽ ഏജൻസി തോമസ് കുക്ക് അടച്ചുപൂട്ടി; 22,000 പേര്‍ക്ക് ജോലി നഷ്ടമാകും

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്കിനെ രക്ഷപ്പെടുത്താനുള്ള അവസാനവട്ട ചര്‍ച്ചകളും പരാജയപ്പെട്ടു.  ‘തോമസ് കുക്ക് അടച്ചുപൂട്ടിയതായി’ യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി (സി‌എ‌എ) അറിയിച്ചു.  കമ്പനി പൂട്ടുന്നതോടെ 20,000 ജീവനക്കാർ തൊഴിൽ രഹിതരാകുമെന്നാണ് കണക്കുകൾ.

കമ്പനി പാപ്പരായി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ ‘ദശലക്ഷക്കണക്കിന് ഉപഭോക്താക്കളോടും ആയിരക്കണക്കിന് ജീവനക്കാരോടും’ ക്ഷമ ചോദിക്കുന്നുവെന്ന് കുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ ഫാൻ‌ ഹൌസർ പറഞ്ഞു. പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയിരുന്ന രണ്ടായിരം കോടി രൂപ നല്‍കാന്‍ ബാങ്കുകളോ നിക്ഷേപകരോ തയാറാകാതെ വന്നതോടെയാണ് പാപ്പരായി പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് കുക്ക് കൂപ്പുകുത്തിയത്. സി‌.എ‌.എയുടെ പ്രഖ്യപനം വന്ന ഉടന്‍തന്നെ കമ്പനിയുടെ നൂറിലേറെ വിമാനങ്ങള്‍ അടിയന്തിരമായി ബ്രിട്ടനില്‍ തിരിച്ചറിക്കി.

തോമസ് കുക്കിനെ പാപ്പരായി പ്രഖ്യാപിച്ചപ്പോള്‍ പെരുവഴിയിലായത് ആയിരക്കണക്കിന് ഉപഭോക്താക്കളാണ്. തോമസ് കുക്ക് മുഖേന വിമാനയാത്രകളും ഹോട്ടല്‍ ബുക്കിങ്ങുകളും ചെയ്തവരാണ് ഒരു സുപ്രഭാതത്തില്‍ യൂറോപ്പിന്റെ പലഭാഗത്തായി കുടുങ്ങിപ്പോയത്. ഇവരില്‍ മിക്കവരും വിനോദസഞ്ചാരികളാണ്

അതേസമയം, കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതികരണം. രണ്ടാഴ്ചക്കുള്ളില്‍ തോമസ് കുക്ക് മുഖേന യാത്രയ്ക്കായി നേരത്തെ ബുക്ക് ചെയ്തവരെയെല്ലാം സൗജന്യമായി ബ്രിട്ടനില്‍ തിരികെ എത്തിക്കുമെന്നും ആരും യാത്ര വെട്ടിച്ചുരുക്കേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫിസും പ്രവർത്തന സംവിധാനങ്ങളുമുണ്ട്. ഏകദേശം 20000 കോടി രൂപയുടെ കടക്കെണിയിലാണ് കമ്പനി അകപ്പെട്ടത്. റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡുമായും ലോയിഡ്സ് ബാങ്കുമായും ബന്ധപ്പെട്ട് അടിയന്തിര വായ്പ്പയ്ക്കായി കമ്പനി ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍ ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാൻ ബാങ്കുകൾ തയ്യാറായില്ല. കമ്പനിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡമാരായ ചൈനീസ് കമ്പനി ഫോസനുമായി ചേർന്നും രക്ഷാദൗത്യത്തിന് കമ്പനി ശ്രമിച്ചിരുന്നു. അതും വിജയം കണ്ടില്ല. അതോടെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയത്.

178 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തോമസ് കുക്ക്  ബാധ്യത 25 കോടി ഡോളറായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലകപ്പെടുകയായിരുന്നു. ഇതോടെയാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചത്. 22,000 പേര്‍ക്കാണ് ഇതോടെ ജോലി നഷ്ടമായത്.

Read more

ബ്രിട്ടനിലെ തോമസ് കുക്കുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് തോമസ് കുക്ക് ഇന്ത്യ അറിയിച്ചു. തോമസ് കുക്ക് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന്റെ കൈവശമാണെന്നും തോമസ്‌കുക്ക് യു.കെ.യ്ക്ക് തോമസ് കുക്ക് ഇന്ത്യയില്‍ പങ്കാളിത്തമില്ലെന്നും അവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.ലോകത്തെ അറിയപ്പെടുന്ന ഹോളിഡേ ബ്രാൻഡുകളിലൊന്നായ ഈ കമ്പനി 1841-ൽ കാബിനറ്റ് നിർമാതാവായ തോമസ് കുക്കാണ് സ്ഥാപിച്ചത്.