കോണ്‍ഗ്രസില്‍ മറ്റൊരു നാണംകെട്ട നീക്കം കൂടി, തെലങ്കാനയില്‍ 18- ല്‍ 12 എം.എല്‍.എമാര്‍ ടി.ആര്‍.എസിലേക്ക് ചേക്കേറുന്നു,

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ അലയൊലികള്‍ നിലയ്ക്കും മുമ്പേ കോണ്‍ഗ്രസിന് അപമാനമായി മറ്റൊരു വാര്‍ത്ത കൂടി. തെലങ്കാനയില്‍ 12 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടിയും ഭരണ കക്ഷിയുമായ ടി ആര്‍ എസില്‍ ചേരണമെന്നാവശ്യപ്പെട്ട് സ്പീക്കറെ കണ്ടു. കഴിഞ്ഞ ഡിസംബറില്‍ നടന്ന തിരഞ്ഞെപ്പില്‍ സംസ്ഥാനത്തെ ആകെ നിയമസഭാ സീറ്റുകളായ 119 ല്‍ 18 സീററുകളാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. ഇതില്‍ 12 പേരാണ് ഇപ്പോള്‍ ടി ആര്‍ എസിലേക്ക് പോകുന്നത്. ഇതോടെ ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടി എന്ന സ്ഥാനം പോലും ഇല്ലാതാവും കോണ്‍ഗ്രസിന്. തണ്ടൂര്‍ കോണ്‍ഗ്രസ് എം എല്‍ എ രോഹിത് റെഡ്ഡി, ടി ആര്‍ എസ് വര്‍ക്കിംഗ് പ്രസിഡണ്ടും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനുമായ കെ ടി രാമറാവുവിനെ കണ്ട് ലയനകാര്യം ചര്‍ച്ച ചെയ്തതോടെയാണ് സംഭവം വാര്‍ത്തയായത്.

ചട്ടം അനുസരിച്ച് പാര്‍ട്ടി മാറിയാല്‍ അയോഗ്യരാക്കപ്പെടുമെന്നതിനാല്‍ തങ്ങളുടെ വിമത പക്ഷത്തിന് ടി.ആര്‍.എസുമായി ലയിക്കണമെന്നാണ് എം.എല്‍.എമാരുടെ ആവശ്യം. ഇത് സ്പീക്കര്‍ പൊച്ചാറാം ശ്രീനിവാസിനെ അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

നേരത്തെ, തെലങ്കാന കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റും ഹുസുര്‍നഗറിലെ എം.എല്‍.എയുമായിരുന്ന ഉത്തം കുമാര്‍ റെഡ്ഡി എം.എല്‍.എ സ്ഥാനം രാജി വെച്ചിരുന്നു. ലയനത്തിനെതിരെ നിയമസഭയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഉത്തം കുമാര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ജനാധിപത്യത്തിന്റെ മരണമെന്നാണ് പുതിയ സംഭവവികാസങ്ങളെ ഉത്തംകുമാര്‍ വിശേഷിപ്പിച്ചത്. നിയമവിരുദ്ധമായും അധാര്‍മ്മികമായും നിയമസഭാംഗങ്ങളെ ടി ആര്‍ എസിലേക്ക് ചേര്‍ക്കാന്‍ മുഖ്യമന്ത്രി സ്പീക്കറുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും ഉത്തം കുമാര്‍ കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വി വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതൃത്വത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്.

Read more

രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം മറുകണ്ടം ചാടാനൊരുങ്ങുന്ന സംസ്ഥാന നേതാക്കളെ കൊണ്ട് കോണ്‍ഗ്രസില്‍ വലിയ തലവേദനയാണ്. ഭരണമില്ലെങ്കിലും മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും ഇതേ പ്രതിസന്ധിയാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നത്.