കണക്കുകൾ പുറത്തുവിടുന്നതിൽ എന്താണ് കുഴപ്പം?’; പയ്യന്നൂർ ഫണ്ട് വിവാദത്തിൽ ചോദ്യമുയർത്തി തോമസ് ഐസക്
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ കണക്കുകൾ പുറത്തുവിടാൻ മടിക്കുന്നതെന്തിനെന്ന ചോദ്യവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്. വിവാദമുണ്ടായ സാഹചര്യത്തിൽ കണക്കുകൾ പൊതുമണ്ഡലത്തിൽ വയ്ക്കാൻ എന്താണ് പ്രയാസമെന്ന് അദ്ദേഹം ചോദിച്ചു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തോമസ് ഐസക് ഇക്കാര്യത്തിൽ തന്റെ അതൃപ്തി പരസ്യമാക്കിയത്.
സാധാരണ ഗതിയിൽ ഫണ്ട് പിരിച്ചാൽ പാർട്ടി കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കുകയാണ് പതിവെന്നും, അത് പൊതുമണ്ഡലത്തിൽ വയ്ക്കാറില്ലെന്നും ഐസക് പറഞ്ഞു. എന്നാൽ, ഇത്തരത്തിലൊരു തർക്കം ഉയർന്നുവന്ന സാഹചര്യത്തിൽ കണക്കുകൾ പുറത്തുവിടുന്നതിന് എന്താണ് തടസ്സമെന്ന് തനിക്ക് മനസ്സിലാകുന്നില്ല. നിയമപരമായി കണക്കുകൾ പുറത്തുവിടേണ്ട ആവശ്യമില്ലെങ്കിലും, വിവാദമുണ്ടായ സാഹചര്യത്തിൽ ആരു വേണമെങ്കിലും വന്ന് പരിശോധിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.
പയ്യന്നൂരിലെ ഫണ്ടിൽ അഴിമതിയില്ലെന്ന് പാർട്ടി കമ്മിഷൻ പരിശോധിച്ച് കണ്ടെത്തിയതാണ്. അവിടെയുണ്ടായ ചേരിതിരിവിൽ ഇതൊരു ആയുധമായി ഉപയോഗിക്കുകയായിരുന്നുവെന്നും ഐസക് കൂട്ടിച്ചേർത്തു.
നേരത്തെ ഫണ്ട് വിവാദം ഉയർന്ന സമയത്ത്, കണക്കുകൾ പാർട്ടി അനുഭാവികളുടെ കുടുംബസംഗമം വിളിച്ച് അറിയിക്കുമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വ്യക്തമാക്കിയിരുന്നത്. ആവശ്യമാണെങ്കിൽ കണക്കുകൾ പുറത്തുവിടാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണക്കുകൾ പരസ്യപ്പെടുത്തുന്നതിൽ എന്താണ് പ്രശ്‌നമെന്ന ചോദ്യവുമായി തോമസ് ഐസക് രംഗത്തെത്തിയിരിക്കുന്നത്.
കേരള ‘കേരളം’ ആയി; സംസ്ഥാനത്തിന്റെ പേര് മാറ്റ ബിൽ രാജ്യസഭയില് പാസായി
‘വരാത്ത മെസ്സി വരുമെന്ന് പറഞ്ഞ സമയത്ത് ആരായിരുന്നു മുഖ്യമന്ത്രി? ഉത്തരം പറയേണ്ടിവരും’; കെ മുരളീധരൻ