വൊഡാഫോണ്‍ - ഐഡിയ - എയര്‍ടെല്‍ വിട്ടുപോയത് ലക്ഷക്കണക്കിന് വരിക്കാര്‍; നേട്ടമുണ്ടാക്കി ജിയോ, പിടിച്ചു നിന്ന് ബി.എസ്.എന്‍.എല്‍

വൊഡാഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 30 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 15.82 ലക്ഷം വരിക്കാരെ. ട്രായിയുടെ ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചു നിന്നത് ജിയോയും ബിഎസ്എന്‍എല്ലും മാത്രമാണ്. ഭാരതി എയര്‍ടെല്ലിന് 32.89 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇന്‍ കമിംഗ് കോളുകള്‍ ലഭിക്കാന്‍ ചില ടെലികോം കമ്പനികള്‍ പ്രതിമാസ റീചാര്‍ജ് നിര്‍ബന്ധമാക്കിയതാണ് വരിക്കാര്‍ കൂടൊഴിയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.

ജിയോയ്ക്കും ബിഎസ്എന്‍എല്ലിനും ഇന്‍ കമിംഗ് കോളുകള്‍ ലഭിക്കാന്‍ പ്രതിമാസം റീചാര്‍ജ് ചെയ്യേണ്ടതില്ല എന്നതാണ് ഗുണകരമായത്. ഏപ്രില്‍ ജിയോയ്ക്ക് 80.82 ലക്ഷം അധിക വരിക്കാരെ ലഭിച്ചു. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 31.48 കോടിയായി. ഏപ്രില്‍ മാസത്തില്‍ ബിഎസ്എന്‍എല്ലിന് അധികമായി ലഭിച്ചത് 2.28 ലക്ഷം വരിക്കാരെയാണ്. ഇതോടെ ബിഎസ്എന്‍എല്ലിന്റെ മൊത്തം വരിക്കാര്‍ 11.59 കോടിയായി.

വൊഡാഫോണ്‍-ഐഡിയ മൊത്തം വരിക്കാര്‍ 39.32 കോടിയാണ്. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ വരിക്കാരുടെ എണ്ണം 116.23 കോടിയുള്ളപ്പോള്‍ എയര്‍ടെലിന് ആകെ വരിക്കാര്‍ 32.19 കോടിയാണ്.