അന്ന് ജീവിതത്തില്‍ ആദ്യമായി ഞാന്‍ മൂന്നുനേരം കുളിച്ചു ; ജലക്ഷാമത്തിന്റെ നേര്‍ചിത്രമായ ജീവിതം

44 നദികളുടെ സംഗമ കേന്ദ്രമായ കേരളത്തെ സംബന്ധിച്ച് ജലം എന്നത് ഇതുവരെ ഭീകരപ്രശ്‌നമായി മാറിയിട്ടില്ല. കുടിവെള്ളം കിട്ടാനില്ലാ എന്ന യാഥാര്‍ത്ഥ്യം ഇവിടെ നിലനില്‍ക്കുന്നുമുണ്ട്. എന്നാല്‍ കൈ കഴുകുന്നതിനും കുളിക്കുന്നതിനുമായി ആവശ്യത്തിന് വെള്ളം ലഭിക്കാതെ കഷ്ടപ്പെടുന്ന ജനതയുടെ വേദന നമുക്ക് എത്രമാത്രം മനസ്സിലാകും ? ഇല്ലെങ്കില്‍ അതിന്റെ നേര്‍ ദൃഷ്ടാന്തമാകുകയാണ് സുജോണ്‍ മിയ എന്ന മുപ്പതുകാരനായ ബംഗ്ലാദേശ് സ്വദേശിയുടെ കഥ.

സുജോണ്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും മനസ് നിറഞ്ഞു കുളിച്ചത് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ബംഗ്ലാദേശിലെ ഒരു ചേരി പ്രദേശത്താണ് സുജോണ്‍ കുടുംബസമേതം ജീവിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഈ പ്രദേശത്ത് വെള്ളം കിട്ടുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വിവാഹം കഴിഞ്ഞ സമയത്ത് സുജോണും ഭാര്യയും ചേര്‍ന്ന് നഗരത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. ഒരു ദിവസമാണ് അവിടെ താമസിച്ചത്. എന്നാല്‍ ആ സമയത്തിനുള്ളില്‍ മൂന്നു തവണ സുജോണ്‍ കുളിച്ചു. ആവശ്യത്തിന് വെള്ളം ഉപയോഗിച്ചുള്ള ആ കുളി തന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു എന്ന് സുജോണ്‍ പറയുന്നു.

മഞ്ഞുകാലമായിരുന്നിട്ടു പോലും ഞാന്‍ മൂന്നു തവണ കുളിച്ചു. എന്റെ ഭാര്യ കരുതി എനിക്ക് എന്തോ കുഴപ്പമാണെന്ന്. ഞാന്‍ കുളി അത്രക്കും ആസ്വദിച്ചിരുന്നു. ഇനി അത് പോലെ ഒന്ന് എന്റെ ജീവിതത്തില്‍ വീണ്ടും ഉണ്ടാകുമോ എന്ന് തന്നെ അറിയില്ല.

സാധാരണയായി അഞ്ചു ധാക്ക (ബംഗ്ലാദേശ് നാണയം )യില്‍ ആണ് ഞങ്ങള്‍ ചേരി നിവാസികളുടെ ജീവിതം. പത്തോ പതിനഞ്ചോ ധാക്കയാണ് ദിവസവരുമാനം. കുളിക്കാനായി ഒരു ബക്കറ്റ് വെള്ളം കിട്ടണമെങ്കില്‍ അഞ്ചു ധാക്ക നല്‍കണം. അത്യാവശ്യം നന്നായി കുളിക്കാന്‍ മൂന്നു ബക്കറ്റ് വെള്ളമെങ്കിലും വേണം.

വീട്ടില്‍ ഭാര്യയും അമ്മയും സഹോദരങ്ങളും ഒക്കെയുണ്ട്. ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടി കുളിക്കാന്‍ വെള്ളം വാങ്ങാന്‍ നല്ലൊരു തുക ചെലവാകും. അതിനാല്‍ കുളി ചുരുക്കി. അല്‍പം വെള്ളം മാത്രം ഉപയോഗിച്ച് മിച്ചമുള്ള വെള്ളം വീട്ടിലെ മറ്റുള്ളവര്‍ക്കായി മാറ്റി വച്ചു. ഇങ്ങനെയാണ് ഞങ്ങളുടെ ഓരോ ദിവസവും കടന്നുപോകുന്നത്. ടോയ്ലെറ്റില്‍ പോകണമെങ്കില്‍ അതിനും പണം നല്‍കി വെള്ളം വാങ്ങണം. ഈ അവസ്ഥ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ “” സുജോണ്‍ പറയുന്നു.

ബംഗ്‌ളാദേശില്‍ സൈക്കിള്‍ റിക്ഷ ഓടിച്ചാണ് സുജോണ്‍ ജീവിക്കുന്നത്. വരുമാനത്തില്‍ നിന്നും ഒന്നും മിച്ചം പിടിക്കാനുള്ള വകുപ്പില്ല. കഴിഞ്ഞ 15 വര്‍ഷമായി ഇതേ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. വലിയ മാറ്റം വരും എന്ന പ്രതീക്ഷയില്ലെങ്കിലും ഒരിക്കല്‍ നല്ലകാലം വരും എന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇത് സുജോണ്‍ എന്ന വ്യക്തിയുടെ മാത്രം കഥയല്ല. ജലക്ഷാമം മൂലം നരകജീവിതം അനുഭവിക്കുന്ന എല്ലാ ദേശത്തിന്റെയും കഥയാണ്.