തെരുവില്‍ പുസ്തകം വിറ്റു നടന്നവന്‍ പഠിക്കാന്‍ ടെക്സസിലെത്തിയ കഥ

ഒന്നുമില്ലായ്മയില്‍ നിന്ന് ഉയരങ്ങള്‍ കീഴ്പ്പെടുത്തി മുന്നേറിയവരുടെ കഥ നിരവധി കേട്ടിട്ടുണ്ട് നമ്മള്‍. ഒരു പക്ഷേ അതിലേക്കൊരു കൂട്ടിച്ചേര്‍ക്കല്‍ മാത്രമായിരിക്കും ഈ കഥയും. എങ്കിലും അതിന് പ്രചോദനാത്മകമായ ഒരു സന്ദേശം നല്‍കാനുണ്ട്.

മുംബൈയിലെ തെരുവുകളില്‍ നിന്ന് ജീവിതം പരുവപ്പെടുത്തിയെടുത്ത് യുഎസിലെ ഹൗസ്റ്റണില്‍ പഠിക്കാന്‍ എത്തിയ സല്‍മാന്‍ സയിദിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. സംവിധായകന്‍ റാം സുബ്രമണ്യന്‍ സയിദിന്റെ കഥ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് ജനങ്ങള്‍ അതേറ്റെടുത്തത്.

മുംബൈയിലെ ഫൂറ്റ്പാത്തുകളിലായിരുന്നു സയിദ് ജനിച്ചതും വളര്‍ന്നതും. ഹാജി അലി സിഗ്‌നലില്‍ പുസ്തകം വിറ്റുനടന്ന് ജീവിക്കാനുള്ള വക കണ്ടെത്തി. ഞാന്‍ അവനെ കണ്ടു. അവന്റെ കഥ കേട്ടു. അവനെ വെച്ച് ഒരു ചിത്രമെടുത്തു. അവനൊരു കിന്‍ഡില്‍ സമ്മാനമായും നല്‍കി. ഇന്ന് സല്‍മാന്‍ ടെക്സാസിലെ ഹൗസ്റ്റനില്‍ പഠിക്കാന്‍ എത്തി-റാം സുബ്രഹ്മണ്യന്‍ പറയുന്നു.

സയിദും സുബ്രഹ്മണ്യനും വാട്സാപ്പിലൂടെ സ്ഥിരം ബന്ധപ്പെടാറുണ്ട്. കോളെജ് കാംപസിലെ ഓരോ ആഘോഷവും സയിദ് വാട്സാപ്പിലൂടെ സുബ്രഹ്മണ്യനെ അറിയിക്കുകയും ചെയ്യുന്നു. തെരുവില്‍ പുസ്തകം വിറ്റുനടന്ന സയിദിന് ഹൗസ്റ്റന്‍ വരെ എത്താന്‍ സാധിച്ചത് കഠനാധ്വാനത്തിന്റെയും ക്ഷമയുടെയും ഫലമായിട്ടാണെന്നാണ് അദ്ദേഹം പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ സയിദിന് ആശംസാപ്രവാഹമാണ്. ഏത് തിരിച്ചടിയില്‍ നിന്നും പ്രചോദനം നേടി മുന്നോട്ട് പോകാന്‍ സാധിക്കുന്നതാണ് സയിദിന്റെ ജീവിതമെന്നാണ് പല ട്വിറ്റര്‍ മെസേജുകളിലും നിറഞ്ഞു നില്‍ക്കുന്നത്.

സയിദിനെ പിന്തുണച്ചതിന് സുബ്രഹ്മണ്യനെയും നിരവധി പേര്‍ ആശംസിച്ചു.