23 കാരിക്കു ജനിച്ചത് മത്സ്യകന്യക, പക്ഷേ...

കൊല്‍ക്കത്തയിലാണ് ഈ സംഭവം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ഗര്‍ഭിണിയായ യുവതി ജന്മം നല്‍കിയതു മത്സ്യകന്യകയുടെ രൂപത്തിലുള്ള കുഞ്ഞിന്.

കുഞ്ഞിന്റെ രണ്ടു കാലുകളും കൂടിച്ചേര്‍ന്നു ഒന്നാണെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു. ജനിച്ചപ്പോള്‍ ജീവനുണ്ടായിരുന്ന ശിശു 4 മണിക്കൂറിനകം തന്നെ മരിച്ചു.

അരയ്ക്കു കീഴിലുള്ള ഭാഗം പൂര്‍ണ വളര്‍ച്ചയെത്താതെ ജനിച്ചതുകൊണ്ടു കുട്ടിയുടെ ലിംഗം നിര്‍ണയിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.

മുസ്‌കുര ബിബിയെന്ന 23 കാരിയാണ് ഈ കുഞ്ഞിന് ജന്മം നല്‍കിയത്. അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള മെര്‍മെയ്ഡ് സിന്‍ഡ്രോം എന്ന അവസ്ഥയാണ് ഇത്തരത്തിലുള്ള കുഞ്ഞു ജനിക്കാന്‍ കാരണമെന്നു ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചിത്തരഞ്ജന്‍ ദേവ സഡന്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്ത്യയില്‍ പക്ഷെ ആദ്യമായല്ല മത്സ്യ കന്യകയുടെ രൂപമുള്ള ഇത്തരം ഒരു കുഞ്ഞു ജനിക്കുന്നത്. ഇതിനു മുന്‍പും ഒരിക്കല്‍ ഇങ്ങനെയുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലക്ഷകണക്കിന് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അപൂര്‍വമായി ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളു എന്ന് മാത്രം.

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശരിയായ ഭക്ഷണവും മരുന്നും അമ്മയ്ക്ക് ലഭിക്കാഞ്ഞതു മെര്‍മെയ്ഡ് സിന്‍ഡ്രോം ഉള്ള കുഞ്ഞു ജനിക്കാനുള്ള കാരണമായി കണക്കാക്കുന്നുണ്ട്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നും വരുന്നതിനാല്‍, ഗര്‍ഭാവസ്ഥയിലുള്ള അമ്മയ്ക്ക് അള്‍ട്രസൗണ്ട് സ്‌കാന്‍ നടത്തനായിരുന്നില്ല.