പറക്കും തളിക, അന്യഗ്രഹ ജീവികൾ സത്യവും മിഥ്യയും

ചാക്യാർ പെരിന്തൽമണ്ണ

“പറക്കും തളിക, അന്യഗ്രഹ ജീവികൾ ”

മനുഷ്യർ മിക്കവാറും ഏറെ ചർച്ച ചെയ്ത ഒരു വിഷയമായിരിക്കും “പറക്കും തളിക” / അന്യഗ്രഹ ജീവികൾ. ഏറെ കാലമായി ലോകത്തെ മിക്ക ജനവിഭാഗവും ഇവയെ ചർച്ച ചെയ്യുകയും, ചിലർ കണ്ടതായി സാക്ഷ്യം പറയുകയും, തുടർന്ന് വാർത്തകൾ, സിനിമകൾ ഊഹാപോഹ കെട്ടുകഥകളുടെ മഹാ ഒഴുക്കുകൾ വരെ ഉണ്ടായിട്ടുണ്ട്. നോവലുകളും കഥകളും ഈ വിഷയത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. ഈ വിഷയത്തിൽ അനുനിമിഷം വളരുന്ന സംവാദങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റു സംഘങ്ങളിലും നടക്കുന്നുമുണ്ട്.

പറക്കും തളിക.

പൊതുവെ ജനങ്ങൾ അംഗീകരിച്ച അന്യഗ്രഹ ജീവികളുടെ ഒരു വാഹന രൂപമാണ്. (നമ്മുടെ വാഹനങ്ങൾ നമുക്കറിയാം വായുവിലും, വെള്ളത്തിലും, കരയിലും സഞ്ചരിക്കുന്നത്. ഇവയിൽ നിന്ന് വ്യത്യസ്ത രൂപഘടനയാണ് പൊതുവെ ഏകീകൃതമായി പറഞ്ഞു വരാറുള്ളത്). വായുവിൽ നിഴൽ രൂപത്തിൽ പാറി നിൽക്കുന്നത്, കണ്ണഞ്ചിക്കുന്ന പ്രകാശരൂപം, അതിവേഗം മറഞ്ഞു പോകുന്ന വേഗം / അപ്രത്യക്ഷമാവുന്നവ, ചുവപ്പ്, മഞ്ഞ, നിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കുന്നവ – തുടങ്ങിയവ എല്ലാം പൊതുധാരണയിൽ കേൾക്കുന്ന കഥയിലെ വിവരണങ്ങളാണ്.

കേട്ട വിവരണങ്ങളിൽ വെച്ച്:

അന്യഗ്രഹ ജീവികൾ വളരെ നാണം കുണുങ്ങികൾ / ധൈര്യമില്ലാത്തവർ ആണ്. ആളൊഴിഞ്ഞ പറമ്പിലും, ആകാശത്തും, മേഘങ്ങൾക്കിടയിലും കടൽപരപ്പിലും മറ്റും ഇവർ വരാറുള്ളു. ഇവിടെ മനുഷ്യരും മറ്റു ജീവികളും ജിവിക്കുന്നത് വെറുതെ കണ്ടു പോവുക എന്നല്ലാതെ ഒന്നും എടുത്തു കൊണ്ടു പോവുകയൊ, ആരേയും ഉപദ്രവിക്കയൊ ചെയ്തതായി വാർത്തയില്ല. ഉള്ള കഥകളിൽ എല്ലാം രാത്രി നിഴൽ മറവിൽ പൊടുന്നനെ തെളിയുന്ന കണ്ണഞ്ചുംപ്രകാശമായി നൊടിയിടയിൽ കാണാതാവുന്നതാണ്. തെളിവായി കണ്ടവരിൽ വിഭ്രാന്തിയും പേടിയും നിഴലിച്ച ഓർമ്മ മാത്രമാണ്.

ശാസ്ത്ര കുതുകികളും അല്ലാത്തവരുമായ ധാരാളം പേർ പറക്കും തളികയും മറ്റും കണ്ട കഥകൾ ഇന്ന് ഇൻ്റർനെറ്റ് തിരഞ്ഞാൽ നിറയെ കിട്ടും. വലിയ ഒരു വിഭാഗം ഇവയെ തിരഞ്ഞു കൊണ്ടിരിക്കുന്നു. ഭാവനയുടെ ചായകൂട്ടിൽ ഇവക്ക് രൂപം നൽകുന്നു.

ഇന്ന് നമ്മളറിയുന്ന ശാസ്ത്രലോകം കുറഞ്ഞ നൂറ്റാണ്ടുകൾ കൊണ്ട് അനുനിമിഷമെന്ന പോലെ വികസിച്ച് അറിവിൻ്റെ പുതിയ ലോകങ്ങൾ അനാവരണം ചെയ്തു വരികയാണ്. ഇന്നത്തെ ശാസ്ത്രത്തിൻ്റെ ഏറ്റവും വലിയ നേട്ടം/കോട്ടം എന്നത് – ചവിട്ടി നിൽക്കുന്ന ഭൂമിയേക്കാൾ ഏറെ സഹസ്ര കോടി പ്രകാശവർഷം അകലെ വരെയുള്ള നക്ഷത്ര സമൂഹത്തെ കുറിച്ച് അറിയാം – പക്ഷെ കാലിനടിയിലെ മണ്ണിൻ്റെ ഏതാനും കിലോമീറ്റർ അടിയിൽ എന്തു സംഭവിക്കുന്നു എന്ന് പറയുക പ്രയാസമാണ് എന്നതാണ്.

“പ്രകാശ വർഷം” എന്നത് lAU (ഇൻ്റർനാഷ്ണൽ ആസ്ട്രോണമിക്കൽ യൂണിയൻ) അംഗീകരിച്ച അനന്തമായ ആകാശത്തെ അളക്കാനുള്ള അളവുകോലാണ്. ഒരു പ്രകാശ വർഷം എന്നത് ഒരു പ്രകാശ രശ്മി ഒരു വർഷം സഞ്ചരിക്കുന്ന ദൂരം ആണ്. അത് 9.461 ട്രീല്യൺ കിലോമീറ്റർ ദൂരം വരും. പ്രകാശരശ്മി ഒരു സെക്കൻ്റിൽ 299792.5 KM സഞ്ചരിക്കുന്നു – സെക്കൻ്റിൽ 3 ലക്ഷം KM വേഗത്തിൽ സഞ്ചരിക്കുന്ന പ്രകാശം 1 വർഷം കൊണ്ട് സഞ്ചരിക്കാവുന്ന ദൂരം ആണ് 1 പ്രകാശവർഷം.

ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പാതിയോടെ ഭൂമിക്ക് പുറത്ത് കൃത്രിമ ഉപഗ്രഹങ്ങളും, ചന്ദ്രനിൽ ഇറങ്ങിയതും, ചൊവ്വയിലേക്ക് പര്യവേഷണ പരിപാടികൾ തുടരുന്നതും, ISS (ഇൻ്റർ നാഷ്ണൽ സ്പെസ് സ്റ്റേഷൻ) 21 വർഷവും 11 മാസവും 17 ദിവസവുമായി സ്ഥിരമായി ഭൂമിയെ ചുറ്റിക്കുന്ന മനുഷ്യൻ ആകാശത്തിൻ്റെ അനന്തതയിൽ തപ്പി തിരഞ്ഞിട്ട് നമുക്ക് ഗ്രാഹ്യമായ രീതിയിൽ ജീവൻ്റെ ഒരടയാളവും ഇന്നേവരെ (06-11-2020) എവിടേയും കണ്ടെത്തിയിട്ടില്ല.

UFO വാദികൾ നിരത്തുന്ന പലതും തീർത്തും ഊഹാപോഹ പുകമറയൊ, കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ചിത്രങ്ങളും മറ്റും മാത്രമാണ്. അത്തരത്തിൽ പ്പെട്ട ചിലത് ഇൻറർനെറ്റിൽ തിരഞ്ഞാൽ കാണാം. വിശാലമായ ധാന്യവയലുകളിൽ ഒരു രാത്രി കൊണ്ട് (?) പകൽ സമയം/കഴിഞ്ഞ ദിവസം ഉണ്ടായിരുന്നില്ല എന്ന രൂപത്തിൽ അവതരിപ്പിക്കപ്പെടുന്ന ചില പ്രത്യേക ചിത്ര രൂപങ്ങളാണ്. വയലിൽ ചിത്രം വരക്കലാണൊ അന്യഗ്രഹ ജീവികളുടെ പണി എന്ന് തിരിച്ച് ചോദിക്കരുത്. ഒഴിഞ്ഞ മരുഭൂമിയിലും, പാറപ്പുറത്തും, കടൽപരപ്പിലും, വയലിലും ചിത്രം വരക്കുന്നത്ര എളുപ്പമല്ല വലിയ കാട്ടിലും, മനുഷ്യവാസമുള്ള മറ്റിടങ്ങളിലും എന്നതാണ് അതിൻ്റെ രഹസ്യം. എന്തിനാണിങ്ങനെ ചിത്രം വരച്ച് അവക്ക് പ്രചാരണം കൊടുക്കുന്നതെന്ന് ന്യായമായും ചോദിക്കണം. എന്താണ് / ആർക്കാണ് ഇത്തരം ചിത്രംവര കൊണ്ട് ലാഭം എന്നത് അറിയണം. അമേരിക്കയിൽ വിർജീനിയയിലെ അലക്സാണ്ട്രിയയിൽ 1979-ൽ സ്ഥാപിതമായ FUFOR (Fund for UFO Research) പോലുള്ള ചില സംഘടനകൾ UFO പoന / പ്രചാരണത്തിനായി പ്രവർത്തിക്കുന്നു. 1979 മുതൽ 2006 വരെ മാത്രം ഏകദേശം 700000 ഡോളർ ഇതിലേക്കായി ചെലവഴിച്ചിട്ടുണ്ട്. നവ മാധ്യമങ്ങളുടെ വേലിയേറ്റം ആരംഭിച്ച 2003 മുതൽ ഇന്നുവരെ ഇതിലും വലിയ ഫണ്ടുകൾ ഈ വിഷയത്തിലേക്ക് ഇറക്കിയിട്ടുണ്ടാവും എന്നതാവും വാസ്തവം.. FUFOR ന് എന്തായിരിക്കും ഇതിലെ നേട്ടം എന്നത് മറ്റൊരു വലിയ ചോദ്യമായി ഉയരണം. ലോകത്ത് സമ്പത്ത് പലരിലും കുമിഞ്ഞ് കൂടിയപ്പോൾ – അവർക്കതു കൊണ്ട് ഭൂമിയിൽ നേടാനായി ഒന്നുമില്ല എന്ന ഒരു ധാരണ വളർന്നാൽ ചന്ദ്രനിൽ ഒരു മുന്തിരിത്തോപ്പ്, ചൊവ്വയിൽ ഉരുളകിഴങ്ങ് തോട്ടം, ഭൂമി മലിനമായി കൊണ്ടിരിക്കുന്നതിനാൽ അടുത്ത വാസയോഗ്യമായ സ്ഥലം തിരയൽ…. അങ്ങിനെ പല ചിന്തകളും ഉണ്ടാവാം. ഈ ചിന്തക്ക് തീപിടിപ്പിക്കാൻ അന്യഗ്രഹ ജീവി കഥകൾക്കും, അവയുടെ അസ്തിത്വ അന്വേഷണത്തിനും വലിയ പങ്കുണ്ട്.

വിശ്വാസ വ്യവസായത്തിന് “സ്വർഗ” സങ്കൽപ്പം നിലനിർത്തുവാൻ ദൈവത്തിൻ്റെ തിരുവിളയാടൽ ഇടക്കിടെ മാനവരാശിയിൽ ചെറു ഷോക്ക് ട്രീറ്റ്മെൻ്റ് പോലെ ഉണ്ടാവണം. രോഗവും, പ്രളയവും, യുദ്ധവും വിനാശകാല ചിന്തകൾ ഇടക്കിടെ ഓർമ്മപ്പെടുത്തുന്ന പോലെ.