കുട്ടികള്‍ക്ക് ഒരുപാട് കളിപ്പാട്ടങ്ങള്‍ ഒരേ സമയം നല്‍കരുത്, കാരണമിതാണ്

വിരുന്നുകാരുടെയും വീട്ടുകാരുടെയുമൊക്കെ വകയായി കുട്ടികള്‍ക്ക് കുറെ സമ്മാനങ്ങള്‍ കിട്ടാന്‍ വകുപ്പുള്ള സമയമാണിത്. പ്രത്യേകിച്ചും ആഘോഷവേളയായതിനാല്‍ തന്നെ കളിപ്പാട്ടങ്ങളുമായിട്ടായിരിക്കും മിക്കവരും വീട്ടിലേക്ക് വിരുന്നിനെത്തുന്നതും.

എന്തായാലും നിങ്ങളുടെ കുട്ടി കളിപ്പാട്ടങ്ങള്‍ക്കിടയിലാണ് വളരുന്നതെങ്കില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ പഠന റിപ്പോര്‍ട്ട്.

അമേരിക്കയിലെ ടോലേഡോ യൂണിവേഴ്സിറ്റിയിലാണ് ഈ പറയുന്ന പഠനം നടന്നത്. കളിപ്പാട്ടങ്ങളുടെ എണ്ണം കുട്ടികള്‍ കളിക്കുന്ന രീതിയെ എങ്ങനെ ബാധിക്കുമെന്നതായിരുന്നു പഠനം. പതിനെട്ടു മുതല്‍ മുപ്പതു മാസം വരെ പ്രായമായ 36 കുഞ്ഞുങ്ങളിലാണ് പഠനം നടത്തിയത്.

റൂമില്‍ കുഞ്ഞുങ്ങളെ കളിക്കാനയച്ച ശേഷം, ക്യാമറയുപയോഗിച്ചു അവരുടെ സ്വഭാവ വ്യതിയാനങ്ങള്‍ നിരീക്ഷിക്കുയാണ് ഗവേക്ഷകര്‍ ചെയ്തത്.

രണ്ടു തവണയാണ് ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. ആദ്യത്തെ തവണ റൂമില്‍ നാലു കളിപ്പാട്ടങ്ങളാണ് വച്ചത്. പിന്നെത്തേതില്‍ പതിനാറ് എണ്ണവും. 15 മിനിറ്റായിരുന്നു ഓരോ സെഷനും കൊടുത്ത സമയം.

ആദ്യത്തെ തവണ കുട്ടികള്‍ ഓരോ കളിപ്പാട്ടവും കൈയ്യിലെടുത്തു കാര്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. രണ്ടാമത്തേതിലാവട്ടെ ഒരു കളിപ്പാട്ടത്തിനും പ്രത്യേക പരിഗണന കൊടുക്കാതെ കൂടുതല്‍ കളിപ്പാട്ടങ്ങള്‍ എടുത്തു കളിക്കുന്നതിലാണ് അവര്‍ ശ്രദ്ധ പതിപ്പിച്ചത്.

ഏറെ പ്രധാനപ്പെട്ട കാര്യം കുറച്ചു കളിപ്പാട്ടങ്ങള്‍ ഉള്ളപ്പോള്‍ ആണ് കുട്ടികളുടെ കളിയുടെ നിലവാരം ഉയര്‍ന്നത് എന്നാണ്. കുട്ടികള്‍ കൂടുതല്‍ ക്രിയേറ്റീവ് ആയി കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ചതും കുറച്ചെണ്ണം ഉള്ളപ്പോഴാണെന്നാണ് നിരീക്ഷകര്‍ക്കു കണ്ടെത്താനായത്.

കൂടുതല്‍ സമയം ശ്രേദ്ധയോടു കൂടി ഒരു കളിപ്പാട്ടം ഉപയോഗിച്ചു കളിക്കുന്നത് കുട്ടികളിലെ കോണ്‍സെന്‍ട്രേഷനും ഫോക്കസും കൂടാന്‍ ഉപകരിക്കുന്നുണ്ടെന്നതാണ് മറ്റൊരു കണ്ടെത്തല്‍.
അതുപോലെ തന്നെ ഒച്ചയും ബഹളവുമുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും അത്ര ആരോഗ്യകരമല്ല എന്നാണ് ഗവേഷകരുടെ പക്ഷം. എല്ലായിപ്പോഴും ഇത്തരം കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിക്കുന്നത് കുട്ടികളും മാതാപിതാക്കളുമായുള്ള സുഗമമായ ആശയവിനിമയത്തിന് തടസ്സമാവുമത്രെ.

കുഞ്ഞുങ്ങള്‍ക്ക് കളിക്കാനായി കൊടുത്തതില്‍ ഒന്ന് പോലും ഇലക്ട്രോണിക് കളിപ്പാട്ടങ്ങളായിരുന്നില്ല. എല്ലാം തന്നെ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നവയായിരുന്നു.

ഇനി നിങ്ങളുടെ കുട്ടിക്ക് ധാരാളം കളിപ്പാട്ടങ്ങളുണ്ട് എന്നതുകൊണ്ടും വിഷമിക്കേണ്ടതില്ല. ഒരു സമയം നാലോ അഞ്ചോ എണ്ണം മാത്രം കളിയ്ക്കാന്‍ കൊടുത്താല്‍ മതിയല്ലോ. പഠനം 30 മാസം വരേയുള്ള കുട്ടികളിലാണ് നടത്തിയതെങ്കിലും കുറച്ചു മുതിര്‍ന്ന കുട്ടികളിലും ഇതേ പ്രവണത കാണാന്‍ തന്നെയാണത്രെ സാധ്യത.