ഒരു കോടി രൂപ സത്രീധനം ചോദിച്ചു; ഉശിരന്‍ മറുപടി നല്‍കി ഡോക്ടര്‍ വധു

വിവാഹത്തിന് തൊട്ടുമുമ്പ് വരന്റെ വീട്ടുകാര്‍ ഒരു കോടി രൂപ സ്ത്രീധനം ചോദിച്ചതിനെതുര്‍ന്ന് ദന്ത ഡോക്ടര്‍ വിവാഹം വേണ്ടെന്നുവച്ചു. രാജസ്ഥാനിലെ കോട്ട മെഡിക്കല്‍ കോളേജിലെ സീനിയര്‍ പ്രൊഫസറായ ഡോ.അനില്‍ സക്‌സേനയുടെ മകള്‍ ഡോ.റാഷിയും മുറാദാബാദ് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സാഖം മധോക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഞായറാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ താലിക്കെട്ടിന് തൊട്ടുമുമ്പ് വരന്റെ കുടുംബക്കാര്‍ ഒരു കോടി രൂപ സ്ത്രീധനം ചോദിച്ചതാണ് വധു വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായത്.

നേരത്തെ വരന് വധുവിന്റെ വീട്ടുകാര്‍ ഒരു കാറും സ്വര്‍ണ്ണനാണയങ്ങളും, 35 ലക്ഷം വിലവരുന്ന സമ്മാനങ്ങളും സ്ത്രീധനമായി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് വരന്റെ വീട്ടുകാര്‍ വലിയ തുക സ്ത്രീധനമായി ചോദിച്ചത്. വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വധു വരന്റെ പണക്കൊതിയെക്കുറിച്ച് അറിഞ്ഞത്.

തുടര്‍ന്ന് റാഷി, സാഖത്തെ വിളിച്ച് ചോദിച്ചെങ്കിലും ഇയാള്‍ തന്റെ ആവശ്യത്തില്‍നിന്ന് പിന്മാറാന്‍ തയ്യാറായില്ല. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവര്‍ക്ക് വിഭവ സമൃദ്ധമായ സദ്യ നല്‍കിയശേഷമാണ് കല്യാണത്തില്‍ പെട്ടെന്നുണ്ടായ ട്വിസ്റ്റ് പുറത്തുവിടുന്നത്.

നയാപുര പൊലീസ് സ്റ്റേഷനില്‍ വരനും വീട്ടുകാര്‍ക്കുമെതിരെ ഡോ. സക്‌സേന പരാതി നല്‍കിയിട്ടുണ്ട്. പണത്തോട് ആര്‍ത്തിയുള്ള വരനെ തനിക്ക് വേണ്ടെന്ന് ഡോ.റാഷി പറഞ്ഞതിനെ ബന്ധുക്കളും സുഹൃത്തുക്കളും കൈയടിച്ച് പിന്തുണച്ചു. വീട്ടുകാരും നാട്ടുകാരും പെട്ടെന്ന് ഞെട്ടിയെങ്കിലും റാഷിക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.