മുളകൊണ്ടുണ്ടാക്കാവുന്ന ഫര്‍ണ്ണിച്ചറുകള്‍ മുതല്‍ വീടുകള്‍ വരെ

സിനു ജോണ്‍/ ആന്‍ മരിയ

മുള കൊണ്ട് നിര്‍മ്മിച്ച ഫര്‍ണ്ണിച്ചറുകള്‍ മുതല്‍ വീട് വരെ ഒരു കുടകീഴില്‍ അണിനിരത്തി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കേരളാ ബാംബു ഫെസ്റ്റ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 150 ഓളം സ്റ്റാളുകളാണ് ഫെസ്റ്റിവലില്‍ ഒരുക്കിയിരിക്കുന്നത്.

മുള കൊണ്ടുള്ള വീട്ടുപകരണങ്ങള്‍ക്കും അലങ്കാര വസ്തുക്കള്‍ക്കും പുറമെ “മുള സൈക്കിളും” ഇത്തവണ ഫെസ്റ്റിവലില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വയനാട്ടില്‍നിന്നുള്ള രണ്ട് സുഹൃത്തുക്കളാണ് മുള സൈക്കിളിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

തമിഴ്നാട്ടില്‍നിന്നുള്ള സംഘത്തില്‍ ഇത്തവണ ഒരു വിദേശ വനിതയുമുണ്ട്. പ്രകൃതിയെ തൊട്ടറിഞ്ഞ ബാംബൂ ഫെസ്റ്റ് ഈ മറുനാടന്‍ മങ്കയിലും കൗതുകം ഉണര്‍ത്തുന്നു.

14 വര്‍ഷങ്ങളായി ബാംബൂ ഫെസ്റ്റ് പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക് നല്ലൊരു ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നു.

മത്സരവിജയികള്‍ക്കും പരീക്ഷാവിജയികള്‍ക്കും മുള കൊണ്ടുള്ള ട്രോഫികള്‍ ഇനി മുതല്‍ സമ്മാനിക്കാം. മുളകൊണ്ടുള്ള ട്രോഫികളുടെ വന്‍ശേഖരം തന്നെ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.