അസം കാടുകളില്‍ ആനകളുടെ കൂട്ട കുരിതി;100 ദിവസത്തിനുള്ളില്‍ ചെരിഞ്ഞത് 40 ആനകള്‍

പ്രകൃതിയില്‍ മനുഷ്യന്റെ കറുത്ത കരങ്ങളുടെ പ്രവര്‍ത്തനഫലമായി കുറച്ചൊന്നുമല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഓരോ തവണ വാര്‍ത്ത വരുമ്പോഴും മനുഷ്യന്റെ ദുഷ്പ്രവൃത്തിയെ ഓര്‍ത്ത് നമ്മള്‍ തന്നെ വിലപിക്കാറുണ്ട് .അത്തരത്തിലൊരു വാര്‍ത്തയാണ് അസമില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത്.

കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ 40 ആനകളുടെ ജീവനാണ് അസമില്‍ പൊലിഞ്ഞിരിക്കുന്നത്. കൂടുതലും മനുഷ്യന്റെ ഇടപെടലുകൊണ്ട് തന്നെ.  ട്രെയിന്‍ അപകടം, വൈദ്യുതാഘാതം, കിടങ്ങുകളില്‍ വീണുള്ള അപകടം, വിഷബാധ എന്നിവയിലൂടെയാണെന്ന് ആനകളുടെ മരണം സംഭവിക്കുന്നതെന്ന് ആനകളുടെ നാശം സംബന്ധിച്ച് പഠനം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. പക്ഷെ ആനയെ കൊല്ലുന്നതിനെതിരെ പ്രതിഷേധങ്ങളൊന്നും തന്നെ അസമില്‍ നിന്ന് ഉയരാറില്ലെന്നതും പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആശങ്കയുണ്ടാക്കുന്നു.

ഈയിടെ അസമില്‍ കണ്ടാമൃഗത്തെ കൊന്നതില്‍ വലിയ പ്രതിഷേധമാണ് ഇവിടെ ഉണ്ടായിരുന്നത്. അസമിന്റെ ദേശീയമൃഗമാണ് കണ്ടാമൃഗം.

വനനശീകരണം വര്‍ധിച്ചതോടെ ആനകളുടെ ആവാസവ്യവസ്ഥയ്ക്ക് വളരെയധികം നാശമാണ് സംഭവിച്ചിട്ടുള്ളത്. അതിലുപരി ഇപ്പോള്‍ ആനകള്‍ കൊല്ലപ്പെടുകകൂടി ചെയ്യുന്നത് ആനകളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നാണ് ശാസ്ത്രജ്ഞരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും അഭിപ്രായം.