കൊറോണയെ ചെറുക്കാൻ കൊളോണിയൽ കാലഘട്ടത്തിലെ പകർച്ചവ്യാധി നിയമം നടപ്പിലാക്കുമ്പോൾ

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 1897- ലെ പകർച്ചവ്യാധി നിയമത്തിലെ (Epidemic Diseases Act, 1897) സെക്ഷൻ 2 ലെ വ്യവസ്ഥകൾ നടപ്പാക്കണമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതിലൂടെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാന സർക്കാരുകളും കാലാകാലങ്ങളിൽ നൽകുന്ന എല്ലാ ഉപദേശങ്ങളും നിർബന്ധമായും നടപ്പിലാക്കാൻ കഴിയും.

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ഡൽഹിയിൽ ഇന്നലെ സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം. ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ, കരസേനയിൽ നിന്നുള്ള പ്രതിനിധികൾ, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ പ്രതിനിധികളും മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.

“1897- ലെ പകർച്ചവ്യാധി നിയമത്തിലെ സെക്ഷൻ 2 ലെ വ്യവസ്ഥകൾ നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിക്കണമെന്ന് തീരുമാനിച്ചു, അതിനാൽ ആരോഗ്യ മന്ത്രാലയം, സംസ്ഥാന സർക്കാരുകൾ,  കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവ സമയാസമയങ്ങളിൽ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും നിർബന്ധമായും നടപ്പിലാക്കാൻ കഴിയും,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എന്താണ് 1897-ലെ പകർച്ചവ്യാധി നിയമം ?

കൊളോണിയൽ കാലഘട്ടത്തിലെ ഈ നിയമം “അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി” ഉദ്ദേശിച്ചുള്ളതാണ്. അന്നത്തെ ബോംബെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട ബ്യൂബോണിക് പ്ലേഗിന്റെ വ്യാപനം നേരിടാൻ ബ്രിട്ടീഷുകാർ പകർച്ചവ്യാധി രോഗ നിയമം കൊണ്ടുവന്നു. 1897- ലാണ് ഇത് പാസാക്കിയത്. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ നടപ്പിലാക്കാൻ അന്നത്തെ കൊളോണിയൽ ഇന്ത്യ ഗവർണർ ജനറൽ പ്രാദേശിക അധികാരികൾക്ക് പ്രത്യേക അധികാരം നൽകിയിരുന്നു.

വെറും നാല് വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ഏറ്റവും ഹ്രസ്വമായ നിയമങ്ങളിലൊന്നാണ് ഈ നിയമം.

ആദ്യവിഭാഗം നിയമത്തിലെ എല്ലാ ശീർഷകങ്ങളും പരിധിയും വിവരിക്കുന്നു, രണ്ടാം ഭാഗം രോഗം പടരാതിരിക്കാൻ പ്രത്യേക നടപടികളും നിയന്ത്രണങ്ങളും സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരിനും കേന്ദ്രത്തിനും നൽകിയിട്ടുള്ള എല്ലാ പ്രത്യേക അധികാരങ്ങളും വിശദീകരിക്കുന്നു.

രണ്ടാമത്തെ വിഭാഗത്തിലെ പ്രത്യേക ഉപവിഭാഗം 2 എ ഒരു പകർച്ചവ്യാധി പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്നു, ഉദാഹരണത്തിന് ഏതെങ്കിലും കപ്പൽ, രാജ്യത്ത് എത്തുന്നതോ ഏതെങ്കിലും തുറമുഖം വിട്ട് പോകുന്നതോ പരിശോധിക്കാൻ സർക്കാരിനെ നിയമം അനുവദിക്കുന്നു, കൂടാതെ കപ്പൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ പുറത്തു നിന്നും രാജ്യത്ത് എത്തുന്ന ഏതെങ്കിലും വ്യക്തിയെ തടഞ്ഞുവെയ്ക്കാനുള്ള അധികാരം നിയമം നൽകുന്നു.

സർക്കാരിന്റെ അധികാരങ്ങൾ വിവരിക്കുന്ന നിയമത്തിലെ സെക്ഷൻ 2 ലെ വ്യവസ്ഥകൾ അനുസരിച്ച്, സംസ്ഥാനത്ത് അപകടകരമായ ഏതെങ്കിലും പകർച്ചവ്യാധി പടർന്നു പിടിക്കുന്നതായി സംസ്ഥാന സർക്കാർ മനസ്സിലാക്കിയാൽ; സാധാരണ നിയമവ്യവസ്ഥകൾ‌ ഈ സവിശേഷ സാഹചര്യത്തിന് അപര്യാപ്‌തമാണെന്ന് കരുതുന്നുവെങ്കിൽ‌, ചില മുൻകരുതലുകൾ കൈക്കൊള്ളാൻ ഏതെങ്കിലും വ്യക്തിയോട് ആവശ്യപ്പെടുകയോ അവരെ അതിനായി ശാക്തീകരിക്കാനോ 1897-ലെ പകർച്ചവ്യാധി നിയമ പ്രകാരം ഭരണകൂടത്തിന് കഴിയും, പൊതു അറിയിപ്പിലൂടെ പൊതുജനങ്ങൾ നിരീക്ഷിക്കേണ്ട താത്കാലിക നിയന്ത്രണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാം. ട്രെയിനില്‍ മറ്റോ യാത്ര ചെയ്യുന്നവരെ പരിശോധിക്കുന്നതിനുള്ള ചട്ടങ്ങൾ സംസ്ഥാന സർക്കാരിന് നിർദ്ദേശിക്കാം. ഏതെങ്കിലും വ്യക്തിക്ക് രോഗം ബാധിച്ചതായി പരിശോധനാ ഉദ്യോഗസ്ഥർ സംശയിക്കുന്നുവെങ്കിൽ ആശുപത്രിയിൽ, താത്കാലി ക താമസസൗകര്യത്തിൽ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ ഇവരെ മറ്റുള്ളവരിൽ നിന്നും നിർബന്ധമായും വേർതിരിക്കാം.

ഈ ചട്ടങ്ങൾ ലംഘിച്ചാൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 188 അനുസരിച്ച് നൽകാവുന്ന ശിക്ഷയുമായി ബന്ധപ്പെട്ടുള്ളതാണ് നിയമത്തിലെ മൂന്നാമത്തെ ഭാഗം. “ഈ നിയമം അനുസരിക്കാത്ത വ്യക്തിക്ക് ആറുമാസം തടവ് അല്ലെങ്കിൽ 1,000 രൂപ പിഴ അല്ലെങ്കിൽ ഇവ രണ്ടും ഈടാക്കാം,” എന്ന് വകുപ്പ് 3 പറയുന്നു.

നാലാമത്തെയും അവസാനത്തെയും വിഭാഗം നിയമപ്രകാരം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നിയമ പരിരക്ഷ നൽകുന്നു.

Read more

ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ എത്തിക്സ് 2009- ലെ ഒരു പ്രബന്ധത്തിൽ 1897- ലെ പകർച്ചവ്യാധി നിയമത്തെ “കൊളോണിയൽ ഇന്ത്യയിൽ ഇതുവരെ സ്വീകരിച്ച ഏറ്റവും കഠിനമായ, നിര്‍ദ്ദയമായ ആരോഗ്യരക്ഷാ നിയമനിർമ്മാണങ്ങളിൽ ഒന്നായാണ്” വിശേഷിപ്പിക്കുന്നത്.