കൊച്ചി ടസ്ക്കേഴ്സിന് 850 കോടി രൂപ നൽകണമെന്ന ആർബിട്രേഷൻ വിധി അംഗീകരിക്കില്ലെന്നു ബിസിസിഐ. ഇത്രയും വലിയ തുക കണ്ടെത്താനാവില്ലെന്നും ഫയൽ ഇടപാടുകളും ശമ്പള വർധനവും മാത്രമാണ് ബിസിസിഐ പാസാക്കുന്നതെന്നും ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഇത്തരത്തിലൊരു നഷ്ടപരിഹാരം ബിസിസിഐ ജനറൽ ബോഡിയിൽ പാസാക്കാൻ കഴിയില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐപിഎല്ലിൽനിന്ന് പുറത്താക്കിയതിന് നഷ്ടപരിഹാരമായാണ് ബിസിസിഐ ഈ തുക നൽകേണ്ടത്. 460 കോടി രൂപ നൽകാമെന്ന് കൊച്ചി ടസ്ക്കേഴ്സിനോട് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു.
Read more
എന്നാൽ, ആ വാഗ്ദാനം ടസ്ക്കേഴ്സ് നിരസിക്കുകയായിരുന്നു. 2011 സീസണിൽ മാത്രം കളിച്ച കൊച്ചി ടസ്ക്കേഴ്സിനെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന കുറ്റത്തിനാണ് പുറത്താക്കിയത്. 1560 കോടി രൂപയ്ക്കാണ് കൊച്ചി ടീമിനെ വ്യവസായികളുടെ കൂട്ടായ്മയായ റെണ്ഡേവ്യൂ കണ്‍സോർഷ്യം 2010ൽ സ്വന്തമാക്കിയത്.