'തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞു'

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞതനുസരിച്ചാണെന്ന് ഇന്ത്യന്‍ മുന്‍ താരം എസ് ശ്രീശാന്ത്. തൃപ്പൂണിത്തുറയിലോ തിരുവനന്തപുരത്തോ നിന്നുകൂടേ എന്നു ചോദിച്ചു. ഞാന്‍ ഏതെങ്കിലും രാഷ്ട്രീയം പറയാന്‍ ഇഷ്ടപ്പെടുന്നില്ല. അന്ന് ഏതു പാര്‍ട്ടിക്കുവേണ്ടി നിന്നോ ആ പാര്‍ട്ടിക്കായി പ്രയത്‌നിച്ചു മനോരമയുമായുള്ള അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശ്രീശാന്ത് ഇനി പരിശീലക വേഷത്തിലാകും കളത്തിലിറങ്ങുക. ബോളിംഗ് കോച്ചായി താന്‍ കളത്തിലുണ്ടാകുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രിക്കറ്റ് അക്കാദമികള്‍ തുടങ്ങുമെന്നും ശ്രീശാന്ത് പറഞ്ഞു. താനിപ്പോഴും ഫിറ്റാണെന്നും ബോളെറിയാന്‍ പ്രാപ്തനാണെന്നും ശ്രീശാന്ത് ആവര്‍ത്തിച്ചു. ‘ഞാനും നല്ല ഫിറ്റാണ്, നന്നായി പന്തെറിയുന്നുണ്ട്. പക്ഷേ, യുവതലമുറയ്ക്കായി മാറിക്കൊടുക്കേണ്ടത് ഉത്തരവാദിത്തമായി കാണുന്നു’ ശ്രീശാന്ത് പറഞ്ഞു.

ബുധനാഴ്ച വൈകിട്ടാണ് ശ്രീശാന്തിന്റെ വിരമിക്കല്‍ പ്രഖ്യാപനമെത്തിയത്. വരും തലമുറയിലെ താരങ്ങള്‍ക്കായി താന്‍ മാറികൊടുക്കുകയാണെന്ന് വിരമിക്കല്‍ അറിയിച്ച് ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

‘അടുത്ത തലമുറയിലെ താരങ്ങള്‍ക്കായി ഞാന്‍ എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറിന് വിരാമമിടുന്നു. ഈ തീരുമാനം എന്റേത് മാത്രമാണ്. ഇത് എനിക്ക് ഒട്ടും സന്തോഷം പകരുന്നില്ലെങ്കിലും ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ കൈക്കൊള്ളാവുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെയാണ്. കരിയറിലെ ഓരോ നിമിഷവും എന്റെ മനസ്സിലുണ്ട്’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

2013ലെ ഐ.പി.എല്‍ വാതുവെപ്പ് വിവാദമാണ് ശ്രീശാന്തിന്റെ കരിയര്‍ തകര്‍ത്തത്. 2007ല്‍ ടി20 ലോക കപ്പ് നേടിയപ്പോഴും 2011-ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. 2007 ലോക കപ്പ് വിജയം ഉറപ്പിച്ച പാക് താരം മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ചെടുത്തതും ശ്രീശാന്തായിരുന്നു.