രക്തംപുരണ്ട സ്പീഡ് ബോട്ടില്‍നിന്ന് തോക്ക് കണ്ടെത്തി; മെസ്സിയുടെ സഹോദരന്‍ അറസ്റ്റില്‍

ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മൂത്ത സഹോദരന്‍ മാത്തിയാസ് മെസ്സി തോക്ക് കൈവശം വെച്ചതിന് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. സ്പീഡ് ബോട്ട് അപകടത്തെ തുടര്‍ന്ന് താടിയെല്ലിന് പൊട്ടലേല്‍ക്കുകയും മറ്റു പരിക്കുകളേല്‍ക്കുകയും ചെയ്ത് റൊസാരിയോ ആശുപത്രിയായിരുന്നു മാത്തിയാസ്. ഈ ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് മാത്തിയാസ് അനധികൃതമായി തോക്ക് കൈവശം വെച്ചിട്ടുണ്ടെന്ന് പൊലീസീന് വ്യക്തമായത്.

പനാമ നദിയിലൂടെ ബോട്ടോടിക്കുമ്പോള്‍ മണല്‍ക്കൂനയിലിടിക്കുകയും താടിയെല്ലിനും മൂക്കിനും പരിക്കേല്‍ക്കുകയുയമായിരുന്നു എന്നാണ് മാത്തിയാസ് പൊലീസിന് നല്‍കിയിരുന്ന മൊഴി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബോട്ടില്‍ രക്തം പുരണ്ടതായും 380 കാലിബ്രെ പിസ്റ്റള്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ അറസ്റ്റിന് ഉത്തരവിടുകയായിരുന്നു. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ് ഉപേക്ഷിക്കപ്പെട്ട രക്തം പുരണ്ട ബോട്ടിന്റെ ചിത്രങ്ങളടക്കം ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, മെസ്സിയുടെ കുടുംബം വാര്‍ത്ത നിഷേധിച്ചു. രണ്ട് സഹോദരന്‍മാരും ഒരു സഹോദരയിലും പിതാവും മാതാവുമടങ്ങുന്നതാണ് മെസ്സിയുടെ കുടുംബം.

ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അര്‍ജന്റീനയില്‍ അനധികൃതമായി തോക്ക് കൈവശം വെക്കല്‍. ഇത് മൂന്നാം തവണയാണ് മെസ്സിയുമായി അഞ്ച് വര്‍ഷം പ്രായം കൂടുതലുള്ള മാത്തിയാസിനെ അനധികൃത തോക്ക് കൈവശം വെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2015ലും അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ മാത്തിയാസ് ജയിലിലായിരുന്നുവെന്നും റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്.