ചൂലെടുക്കാന്‍ ഒരുങ്ങി താരം; ഹര്‍ഭജന്റെ കളി ഇനി രാഷ്ട്രീയത്തില്‍

ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബില്‍ നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിലാണ് മുന്‍ താരത്തെ മത്സരിപ്പിക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിനു പിന്നാലെയാണ് ഹര്‍ഭജനെ രാജ്യസഭയിലേക്ക് അയയ്ക്കുന്ന കാര്യം ആംആദ്മി പാര്‍ട്ടി പരിഗണിക്കുന്നത്. പാര്‍ട്ടി ക്ഷണം ഹര്‍ഭജന്‍ സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ താരത്തെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും നാല്‍പ്പത്തൊന്നുകാരനായ ഹര്‍ഭജന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2011 ഏകദിന ലോക കപ്പും 2007 ട്വന്റി20 ലോക കപ്പും നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഹര്‍ഭജന്‍. എന്നാല്‍ 2016 മാര്‍ച്ചിന് ശേഷം താരം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിരുന്നില്ല.

ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 28 ടി20 മത്സരങ്ങളും കളിച്ച താരം ടെസ്റ്റില്‍ ഹാട്രിക് നേടിയ ആദ്യ ഇന്ത്യന്‍ ബോളറാണ്. 2016ല്‍ ധാക്കയില്‍ നടന്ന യു.എ.ഇയ്ക്കെതിരായ ടി20യിലാണ് രാജ്യത്തിനായി അവസാനമായി കളിച്ചത്.