ലോക കപ്പിന് ശേഷമുള്ള ഐ.സി.സി റാങ്കിംഗ് പുറത്ത്; മികച്ച പ്രകടനവുമായി ഇന്ത്യ

ആരാധകരെ നിരാശപ്പെടുത്താതെ ലോക കപ്പിന് ശേഷമുള്ള ഐ.സി.സി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗ് പട്ടിക പുറത്ത്. ഇന്ത്യയുടെ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. രോഹിത് ശര്‍മ്മ രണ്ടാമതുണ്ട്. കോലിക്ക് 886 പോയിന്റാണുള്ളത്. ഇരുവരും തമ്മില്‍ അഞ്ച് പോയിന്റ് മാത്രമാണ് വ്യത്യാസം. ടീമുകളടെ പട്ടികയില്‍ ലോക കപ്പ് നേടിയ ഇംഗ്ലണ്ട് 125 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സെമിയില്‍ തോറ്റെങ്കിലും 122 പോയിന്റോടെ ഇന്ത്യയാണ് രണ്ടാമത്.

ബാറ്റ്‌സ്മാന്‍മാരില്‍ ലോക കപ്പ് പ്ലേയര്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ആറാമതുണ്ട്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സും ബാറ്റിംഗ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. കരിയറിലെ ഏറ്റവും മികച്ച പോയിന്റായ 694 ലെത്തിയ സ്റ്റോക്ക്സ് അഞ്ച് സ്ഥാനങ്ങള്‍ മുന്നിലേക്ക് കയറി ആദ്യ ഇരുപതിലെത്തി. ലോക കപ്പില്‍ ബംഗ്ലാദേശിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഷാക്കിബ് അല്‍ ഹസനും ആദ്യ ഇരുപതിലുണ്ട്.

ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറയാണ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമതുള്ളത്. ന്യൂസിലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ടാണ് രണ്ടാമത്. ഇംഗ്ലീഷ് താരം ക്രിസ് വോക്ക്സ് റാങ്കിംഗില്‍ ഏഴാം സ്ഥാനത്തെത്തി. ലോക കപ്പിലെ പ്രകടനമാണ് പേസര്‍ക്ക് തുണയായത്. ലോക കപ്പില്‍ മൊത്തം 20 വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ ആദ്യ മുപ്പതിലെത്തി.

ഓള്‍ റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന്‍ തന്നെയാണ് ഒന്നാമത്. 406 പോയിന്റാണ് താരത്തിനുള്ളത്. സ്റ്റോക്ക്സാണ് രണ്ടാമതും നില്‍ക്കുന്നു.