ഒടുവില്‍ തിരിയ്ക്ക് ശാപമോക്ഷം, കളിയ്ക്കാതെ ബ്ലാസ്‌റ്റേഴ്‌സ് വിട്ട് സൂപ്പര്‍ താരം

കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറുറപ്പിച്ച സ്പാനിഷ് പ്രതിരോധ താരം തിരി ഒടുവില്‍ ക്ലബ് വിട്ടു. എടികെ കൊല്‍ക്കത്തയാണ് തിരിയെ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മാസത്തോളം നീണ്ട അനിശ്ചിതത്വത്തിനാണ് തിരശ്ശീല വീണത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരിയും ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ധാരണയായത്. എന്നാല്‍ കോവിഡ് 19 മഹാമാരിയുടെ വ്യാപനം മൂലം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്രതിഫലം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചത് തിരിയും ക്ലബും തമ്മില്‍ ഇടയാനിടയാക്കി. ഇതോടെയാണ് സ്പാനിഷ് പ്രതിരോധ താരം ക്ലബ് വിടാന്‍ തീരുമാനിച്ചത്.

കൊല്‍ക്കത്തന്‍ ക്ലബാകട്ടെ ഒരു വിദേശ പ്രതിരോധ താരത്തിനായുളള അന്വേഷണത്തിലായിരുന്നു. എടികെയുടെ താരം അഗസ്റ്റിന്‍ ഇനീക്കസ് വ്യക്തിപരമായ കാരണങ്ങളാണ് എടികെ വിട്ടിരുന്നു. ഇതോടെയാണ് തിരിയ്ക്ക് ഐഎസ്എല്‍ ചാമ്പ്യന്‍മാരോടൊപ്പം ചേരാന്‍ അവസരം ഒരുങ്ങിയത്,.

ജംഷ്ഡ്പൂരിനായി കഴിഞ്ഞ സീസണില്‍ പ്രതിരോധ നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് തിരി. താരത്തിന്റെ ജംഷദ്പൂര്‍ എഫ് സിയുമായുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. അതിനു പിന്നാലെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സുമായി താരം കരാര്‍ ഒപ്പുവെച്ചത്.

2015- ല്‍ അത് ലറ്റിക്കോ മാന്‍ഡ്രിഡ് ബി ടീമില്‍ നിന്നാണ് തിരി ഐഎസ്എല്‍ കളിക്കാന്‍ ഇന്ത്യയിലേക്ക് വിമാനം കയറിയത്. എടികെയാണ് തിരിയെ സ്വന്തമാക്കിയത്. 2016-ല്‍ അത് ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ച് പോയ തിരി അടുത്ത വര്‍ഷം വീണ്ടും എടികെയിലെത്തി.

പിന്നീട് സ്പാനിഷ് ക്ലബായ മാര്‍ബെല്ലയിലേക്ക് പോയ താരത്തെ 2017-ല്‍ ജംഷഡ്പൂര്‍ എഫ്സി സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജംഷഡ്പൂരിന്റെ ഭാഗമായ തിരി അവിടെ 48 മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. ജംഷദ്പൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ അദ്ദേഹം അലങ്കരിച്ചിരുന്നു.