ക്രിസ്റ്റ്യാനോയുടെ തീരുമാനത്തിന് പിന്നില്‍ ഒരേയൊരു വിളി; പോര്‍ച്ചുഗലിലെ കളിക്കൂട്ടുകാരനും ഇടപെട്ടു

ഇറ്റാലിയന്‍ ക്ലബ് യുവന്റസ് വിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നതിലെ അത്ഭുതത്തിലാണ് ഫുട്‌ബോള്‍ ലോകം. ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷം താരത്തിന്റെ മനസ് മാറി. 200 കോടിയോളം രൂപയ്ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേക്കേറാന്‍ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിച്ചത് പഴയ ആശാന്‍ അലക്‌സ് ഫെര്‍ഗൂസനും പോര്‍ച്ചഗല്‍ ടീമിലെ സഹ താരം ബ്രൂണോ ഫെര്‍ണാണ്ടസുമെന്നും റിപ്പോര്‍ട്ട്.

ക്രിസ്റ്റ്യാനോയുടെ കരിയറില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ഫെര്‍ഗൂസന്‍. വലിയ ഗുരുനാഥനായി എന്നും മനസില്‍വച്ച് ആരാധിക്കുന്ന ക്രിസ്റ്റ്യാനോയ്ക്ക് ഫെര്‍ഗൂസന്റെ വാക്കുകളെ തള്ളിക്കളയാനാവില്ല. നഗരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകാനുള്ള ക്രിസ്റ്റ്യാനോയുടെ നീക്കമറിഞ്ഞ് അവസാന നിമിഷം ഫെര്‍ഗൂസന്‍ ഇടപെടുകയായിരുന്നു. യുണൈറ്റഡില്‍ ചേരാന്‍ ഫെര്‍ഗൂസന്‍ നിര്‍ദേശിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് വഴങ്ങേണ്ടിവന്നെന്നാണ് റിപ്പോര്‍ട്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്ന ബ്രൂണോ ഫെര്‍ണാണ്ടസും റോണോയോടു സംസാരിച്ചെന്നാണ് വിവരം. ക്രിസ്റ്റ്യാനോ സിറ്റിയില്‍ ചേരുമെന്ന് തോന്നുന്നില്ലെന്ന് അടുത്ത സുഹൃത്തും സഹതാരവുമായ ഇംഗ്ലീഷ് ഫോര്‍വേഡ് വെയ്ന്‍ റൂണി പറഞ്ഞിരുന്നു. റൂണിയുടെ വാക്കുകള്‍ ശരിവയ്ക്കുന്നതുകൂടിയായി ക്രിസ്റ്റ്യാനോയുടെ അന്തിമ തീരുമാനം.