മെസിയെ മറികടന്ന് ഛേത്രി, മൂന്ന് ഗോള്‍ കൂടി നേടിയാല്‍ പെലെയെ മറികടക്കാം

അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്ന ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഇന്നലെ ദോഹയില്‍ നടന്ന ലോക കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇരട്ട ഗോള്‍ നേടിയതോടെയാണ് ഛേത്രി മെസിയെ മറികടന്നത്.

ഇരട്ടഗോള്‍ നേട്ടത്തോടെ ഛേദ്രിയുടെ അന്താരാഷ്ട്ര ഗോളുകള്‍ 74 ആയി വര്‍ദ്ധിച്ചു. 72 അന്താരാഷ്ട്ര ഗോളുകളാണ് മെസിക്ക് ഇതുവരെ നേടാന്‍ കഴിഞ്ഞത്. മെസിയെ മറികടന്നതോടെ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഛേത്രി ഇടംപിടിച്ചു.

ആദ്യ പത്തില്‍ 75 ഗോളുമായി കുവൈത്തിന്റെ ബഷര്‍ അബ്ദുള്ളയാണ് ഛേത്രിക്ക് തൊട്ടുമുന്നിലുള്ളത്. ഫുട്‌ബോള്‍ ഇതിഹാസം പെലെയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ ഛേത്രിക്ക് പെലെയെ മറികടക്കാം.

നിലവിലെ താരങ്ങളില്‍ പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് മുന്നിലുള്ളത്. 103 അന്താരാഷ്ട്ര ഗോളുകളാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. 2006ല്‍ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ഇറാന്‍ താരം അലി ദേയ് ആണ് 109 ഗോളുകളോടെ പട്ടികയില്‍ ഒന്നാമത്.