തമിഴ്‌നാടിനേയും ഗോളില്‍ മുക്കി, കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി കേരളം. ആന്ധ്രയ്ക്ക് പിന്നാലെ തമിഴ്‌നാടിനേയും ഗോള്‍ മഴയില്‍ മുക്കിയാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ടിലേക്കുളള പ്രവേശനം. തമിഴ്‌നാടിനെ മടക്കമില്ലാത്ത ആറു ഗോളിനാണ് കേരളത്തിന്റെ ചുണകുട്ടികള്‍ തകര്‍ത്തത്.

ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ആന്ധ്രയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് തോല്‍പിച്ചിരുന്നു കേരളം. കേരളത്തനായി ജിതിന്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ മൗസുഫ്, വിഷ്ണു, ജിജോ, എമില്‍ എന്നിവര്‍ ഓരോ ഗോള്‍വീതവും സ്വന്തമാക്കി.

തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തിന്റെ ഒന്നാം പകുതിയില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു കേരളം. ഒന്നാം മിനിറ്റ് മുതല്‍ തന്നെ മേധാവിത്വം പുര്‍ത്തിത്തുടങ്ങിയ കേരളം ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ പോലും വല കുലുക്കിയാണ് തികച്ചും ആധികാരികമായ ജയം സ്വന്തമാക്കിയത്.

ഇരുപത്തിനാലാം മിനിറ്റില്‍ വിഷ്ണുവാണ് കേരളത്തിന്റെ ആദ്യ ഗോള്‍ നേടിയത്. ജിജോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്ന് മുന്നറിയാണ് ജിജോ പാസ് നല്‍കിയത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ ജിതന്‍ കേരളത്തിന്റെ ലീഡുയര്‍ത്തി. ഒറ്റയാള്‍ മുന്നേറ്റത്തിലൂടെയായിരുന്നു ഗോള്‍. 45-ാം മിനിറ്റില്‍ ജിതിന്‍ മൂന്നാം ഗോള്‍ വലയിലായി. 42-ാം മിനിറ്റില്‍ ലിയോണ്‍ ഒരു അവസരം പാഴാക്കിയ ഉടനെയായിരുന്നു ജിതിന്റെ സ്‌കോറിങ്.

83ാം മിനിറ്റില്‍ മൗസുഫാണ് നാലാം ഗോള്‍ നേടിയത്. ബോക്‌സിന് പുറത്ത് നിന്നുള്ള ഒന്നാന്തരമൊരു ഷോട്ടിലൂടെയാണ് മൗസുഫ് ലീഡ് നാലാക്കി ഉയര്‍ത്തിയത്. സുന്ദരമായ ഗോളായിരുന്നു ഇത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ജിജോ അഞ്ചാം ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ എമില്‍ ഗോള്‍പട്ടിക തികച്ചു. ഒന്നാന്തരമൊരു ഡ്രിബിളിലൂടെയാണ് എമില്‍ വല ചലിപ്പിച്ചത്.

Read more

ദക്ഷിണമേഖല യോഗ്യതാ റൗണ്ടിലെ എ ഗ്രൂപ്പില്‍ കേരളത്തിനും തമിഴ്‌നാടിനും മൂന്ന് പോയന്റ് വീതമുണ്ട്. പോയന്റില്ലാത്ത ആന്ധ്ര പുറത്തായി. ഗോള്‍നിലയില്‍ കേരളമാണ് മുന്നില്‍. കേരളം അഞ്ച് ഗോള്‍ നേടിയപ്പോള്‍ ഒന്നും വഴങ്ങിയില്ല. തമിഴ്‌നാട് നാല് ഗോള്‍ അടിച്ച് ഒന്ന് വഴങ്ങി. മത്സരം ജയിച്ചാലും സമനിലയായാലും കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും. തമിഴ്‌നാടിന് ജയം അനിവാര്യമാണ്.