നാണംകെട്ട തോല്‍വിക്ക് പിന്നാലെ റയല്‍ മാഡ്രിഡ് വമ്പന്‍ പ്രതിസന്ധിയിലേക്ക്

തുടര്‍ച്ചയായി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത് സൂപ്പര്‍ പരിശീലകന്‍ സിനദിന്‍ സിദാനും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ടീം വിട്ടതോടെ തുടങ്ങിയതാണ് റയല്‍ മാഡ്രിഡിന്റെ കനത്ത പ്രതിസന്ധി. പിന്നാലെ പരിശീലകനായി വന്ന ലോപെടുയിക്കും നിലവിലെ പരിശീലകനായ സ്‌കൊളാരിക്കും ടീമിനെ സൂപ്പര്‍ താരങ്ങള്‍ പോയ ഹാങ്ങ് ഓവറില്‍ നിന്ന് ഇതുവരെ മുക്തമാക്കാന്‍ സാധിച്ചിട്ടില്ല. ഇക്കുറി പതനത്തോടെയാണ് സീസണ്‍ തുടങ്ങിയതെങ്കിലും ചാമ്പ്യന്‍സ് ലീഗിലായിരുന്നു ടീമിന്റെ പ്രതീക്ഷകള്‍.

എന്നാല്‍, അയാക്‌സ് ആംസ്റ്റര്‍ഡാമിനോട് സ്വന്തം തട്ടകത്തില്‍ നാണം കെട്ട തോല്‍വി വഴങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരമായി. ലീഗ് ചാമ്പ്യന്‍സാകമെന്ന പ്രതീക്ഷ അസ്തമിച്ച റയലിന് ബദ്ധവൈരികളായ ബാഴ്‌സയുമായി നടന്ന മത്സരങ്ങളിലെല്ലാം അമ്പേ പരാജയമായതും പ്രതിസന്ധിയിലേക്ക് നയിച്ചു.

ചാമ്പ്യന്‍സ് ലീഗ് തോല്‍വിക്ക് ശേഷം ഇപ്പോഴിതാ ടീമിലെ സൂപ്പര്‍ താരങ്ങള്‍ ക്ലബ്ബ് വിടാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നു. മാഴ്‌സെലോ, ടോണി ക്രൂസ്, ഗെരത് ബെയില്‍, ഇസ്‌കോ എന്നിവരാണ് ക്ലബ്ബ് വിടാനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാഴ്‌സെലോ യുവന്റസിലേക്ക് ചേക്കേറിയേക്കുമെന്നാണ് സൂചന. ടോണി ക്രൂസിനെ മാഞ്ചസ്റ്റര്‍ സിറ്റി ക്രൂസിനായി ശ്രമം ആരംഭിച്ചുവെന്നാണ് സൂചന.

റയല്‍ മാഡ്രിഡ് ആരാധകര്‍ക്കിടയില്‍ സ്വീകാര്യത കുറഞ്ഞതും കടുത്ത വിമര്‍ശനങ്ങളുമാണ് ബെയിലിനെ ബെര്‍ണാബ്യു വിടാന്‍ പ്രേരിപ്പിക്കുന്നത്. റൊണാള്‍ഡോ പോയതിന് ശേഷം ടീമില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള താരത്തിന് പക്ഷേ ടീമിന് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. സിദാന് കീഴില്‍ അവസരങ്ങള്‍ കുറവായിരുന്നുവെങ്കിലും പിന്നീട് വന്ന രണ്ട് പരിശീലകരും ബെയിലിന് അവസരങ്ങള്‍ വാരിക്കോരി നല്‍കിയെങ്കിലും ടീമിനെ കരകയറ്റാന്‍ ബെയിലിന് സാധിക്കുന്നില്ല. ഇതോടെയാണ് ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്. ഏത് ക്ലബ്ബിലേക്കാകും താരം മാറുക എന്നതിനെ കുറിച്ച് ഇതുവരെ സൂചനകളൊന്നും വന്നിട്ടില്ല.

അവസരങ്ങളില്ലാത്തതാണ് പ്ലേമേക്കര്‍ ഇസ്‌ക്കോയ്ക്കും വിനയാകുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് ചേക്കാറാനാണ് ഇസ്‌കോ ഉദ്ദേശിക്കുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.