മെസി ഈ കാടിന്‍റെ മുത്തച്ഛന്‍, ഖത്തറില്‍ പ്രയോജനപ്പെടില്ല; മുന്‍ പരിശീലകന്റെ വാക്കില്‍ തമ്മിലടിച്ച് ഫുട്‌ബോള്‍ ലോകം

ബാഴ്സലോണയില്‍ നിന്ന് പാരീസ് സെയിന്റ് ജര്‍മനിലേക്ക് എത്തിയതിന് ശേഷം തന്റെ നിലവാരത്തിനൊത്തുള്ള പ്രകടനം പുറത്തെടുക്കാന്‍ ലോകോത്തര താരം ലിയോണല്‍ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല. 34 കാരനയ താരത്തിന്റെ കളിരീതിക്കൊത്ത് പൊരുത്തപെടാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കാതെ വരുന്നതും തിരിച്ചടിയാകുന്നുണ്ട്. പ്രതീക്ഷിച്ചത്ര ഗോളുകള്‍ നേടാനോ പ്രകടനം നടത്താനോ താരത്തിന് സാധിച്ചില്ല എന്ന് മാത്രമല്ല ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പോലും ടീമിനെ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ വലിയ വിമര്‍ശനങ്ങള്‍ മെസ്സിക്ക് കേള്‍ക്കേണ്ടി വരുന്നുണ്ട്. മുന്‍ പോളണ്ട് ദേശീയ ടീം മാനേജര്‍ അന്റോണി പിച്‌നിക്‌സെക് നതെമാറ്റ് മെസ്സിയുടെ നിലവിലെ ഫോമിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ച ആയിരിക്കുകയാണ്.

‘അര്‍ജന്റീനയ്ക്കെതിരായ ഫിഫ ലോക കപ്പിലെ പോളണ്ടിന്റെ മത്സരം അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ കൂടുതല്‍ ആവേശകരമായിരിക്കുമെന്ന് പറഞ്ഞു. അങ്ങനെ മെസ്സിക്ക് അഞ്ചോ ആറോ വയസ്സ് കുറവായിരുന്നുവെങ്കില്‍ ഈ പോരാട്ടം കൂടുതല്‍ രസകരമാകുമായിരുന്നു. ഖത്തറില്‍ വെച്ചു നടക്കുന്ന ഫിഫ ലോക കപ്പ് 2022ല്‍ ലയണല്‍ മെസിയെ അര്‍ജന്റീന പകരക്കാരനായി ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നു.’

‘മെസ്സി ഇപ്പോള്‍ ഈ കാടിന്റെ മുത്തച്ഛനാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന മെസ്സിയല്ല ഇപ്പോള്‍ ഉള്ളത്. നിലവിലുള്ള മോശം ഫോം തുടര്‍ന്നാല്‍ സ്‌കലോണി താരത്തെ ബെഞ്ചില്‍ ഇരുത്താനുള്ള സാധ്യത കൂടുതലാണ്. ഒരു സബ്സ്റ്റിറ്റിയൂട്ടായി വന്ന അവസാനത്തെ പതിനഞ്ചോ ഇരുപതോ മിനുട്ടുകള്‍ കളിക്കാന്‍ താരത്തിനാവും. സ്വീഡിഷ് ടീമില്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിനെപ്പോലെയുള്ള ഒരു റോള്‍ ആകും മെസ്സിക്ക്’ പോളിഷ് മുന്‍ പരിശീലകന്‍ പറഞ്ഞു.

പരിശീലകന്റെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് ആളുകള്‍ എത്തിയിട്ടുണ്ട് . കോപ്പ അമേരിക്കയില്‍ എല്ലാവരും എഴുതി തള്ളിയ ടീമുമായി കിരീടം ജയിച്ച് മടങ്ങിയ മെസ്സി മികവ് ഖത്തറിലും ആവര്‍ത്തിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. തന്റെ അവസാന ലോകകപ്പ് ആകാന്‍ സാധ്യത ഉള്ളതിനാല്‍ മെസ്സി ഏറ്റവും മികച്ച പ്രകടനം തന്നെ നല്‍കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്..