റൊണാള്‍ഡോ തിരഞ്ഞ ആ സ്ത്രീയെ ഒടുവില്‍ കണ്ടെത്തി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന സൂപ്പര്‍ താരം ഉണ്ടായതിന് പിന്നില്‍ ഒരു പട്ടിണിക്കാലത്തിന്റെ അവിശ്വസനീയ കഥയുണ്ടായിരുന്നു എന്ന് ഫുട്‌ബോള്‍ ലോകം അറിയുന്നത് കഴിഞ്ഞ ദിവസമാണ്. കടുത്ത ദാരിദ്ര്യത്തോട് പടവെട്ടി നേട്ടങ്ങളുടെ നെറുകയിലെത്തിയ റൊണാള്‍ഡോ തന്നെയാണ് തന്റെ വേദനയേറി പട്ടിണിക്കാലം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

പട്ടിണിക്കാലത്ത് തനിക്കു ഭക്ഷണം നല്‍കിയ സ്ത്രീകള്‍ എവിടെയാണെന്ന് ഒരുപാട് അന്വേഷിച്ചു എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പിന്നീട് ആ സ്ത്രീകളെ കണ്ടെത്താനുളള നെട്ടോട്ടത്തിലായിരുന്നു ഫുട്ബോള്‍ ലോകം.

“ഞാന്‍ കുട്ടിയായിരുന്നപ്പോള്‍, 11-12 വയസ്സ് ഉണ്ടായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് പണം ഉണ്ടായിരുന്നില്ല. മറ്റു കളിക്കാരോടൊപ്പമാണ് ഞങ്ങള്‍ യുവ കളിക്കാര്‍ (ലിസ്ബണില്‍) താമസിച്ചിരുന്നത്. മൂന്നു മാസത്തില്‍ ഒരിക്കലാണ് മെദീരയിലുള്ള എന്റെ കുടുംബത്തെ ഞാന്‍ കണ്ടിരുന്നത്. അത് നല്ല കഷ്ടമായിരുന്നു. രാത്രി 10-11 മണിയാകുമ്പോള്‍ ഞങ്ങള്‍ക്ക് വിശക്കും. അങ്ങനെ ഞങ്ങള്‍ സമീപത്തുള്ള മക്‌ഡൊണാള്‍ഡ്‌സിലേക്ക് പോകും. അതിന്റെ പിന്നിലെ വാതില്‍ തട്ടി, “”ബര്‍ഗര്‍ ബാക്കി എന്തെങ്കിലും ഇരിപ്പുണ്ടോ?”” എന്ന് അന്വേഷിക്കുകയും ചെയ്യുമായിരുന്നു. അവിടെ വെച്ച് മൂന്നു സ്ത്രീകള്‍ എന്നും ഭക്ഷണം നല്‍കിയിരുന്നു. അവരെ എങ്ങനെയും കണ്ടെത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, സാധിച്ചില്ല. ആ മക്‌ഡൊണാള്‍ഡ്‌സ് അവര്‍ അടച്ചു. ഈ ഇന്റര്‍വ്യൂ വഴി അവരെ കണ്ടെത്താനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അവരെ എന്റെ വീട്ടിലേക്ക് ക്ഷണിക്കാനും അവരോടൊപ്പം ഡിന്നര്‍ കഴിക്കാനും ആഗ്രഹമുണ്ട്.””- ക്രിസ്റ്റ്യാനൊ പിയേഴ്‌സ് മോര്‍ഗനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ആ സ്ത്രീകളില്‍ ഒരാളെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അന്നത്തെ മൂന്നു പേരില്‍ പെട്ട ഒരാള്‍ താനാണെന്ന വെളിപ്പെടുത്തലുമായി ഒരു സ്ത്രീ രംഗത്തു വന്നത്. പൗള ലേക്ക എന്ന സ്ത്രീയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

“കളി കഴിഞ്ഞാല്‍ ക്രിസ്റ്റ്യാനൊയും സുഹൃത്തുക്കളും കടയുടെ പിന്നിലെത്തും. മാനേജരുടെ അനുവാദത്തോടെ ഞാന്‍ അവര്‍ക്ക് ഭക്ഷണം നല്‍കുമായിരുന്നു. കൂട്ടത്തില്‍ ക്രിസ്റ്റ്യാനൊ ആയിരുന്നു ഏറെ മെലിഞ്ഞവന്‍. കൂട്ടത്തിലെ ധൈര്യശാലിയും അവനായിരുന്നു. എന്നും ഇത് തുടര്‍ന്നു. അതാലോചിച്ച് ഞാനിപ്പോഴും ചിരിക്കാറുണ്ട്. എന്റെ മകനോട് ഞാന്‍ ഇതിനെ കുറിച്ച് പറയാറുണ്ടങ്കിലും അമ്മ ക്രിസ്റ്റ്യാനൊയ്ക്ക് ബര്‍ഗര്‍ നല്‍കുന്ന ചിത്രം സങ്കല്‍പ്പിക്കാനും വിശ്വസിക്കാനും പ്രയാസമാണെന്നായിരുന്നു അവന്റെ പക്ഷം.””- പൗള പറയുന്നു.

“എന്റെ ഭര്‍ത്താവിന് ഇതിനെ കുറിച്ച് അറിയാമായിരുന്നു. കാരണം ചിലപ്പോഴൊക്കെ രാത്രിയില്‍ എന്നെ കൂട്ടാന്‍ വരുമ്പോള്‍ അദ്ദേഹം ക്രിസ്റ്റ്യാനൊയെ നേരിട്ടു കണ്ടിട്ടുണ്ട്. ഒരുപാട് കാലം മുമ്പ് സംഭവിച്ച കാര്യം ക്രിസ്റ്റ്യാനൊ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു. അത് അദ്ദേഹത്തിന്റെ വിനയമാണ് കാണിക്കുന്നത്. അദ്ദേഹം എന്നെ അത്താഴത്തിന് ക്ഷണിച്ചാല്‍, ഞാന്‍ ഉറപ്പായും പോകും. അന്നത്തെ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതിന് ഭക്ഷണത്തിനിടയില്‍ ക്രിസ്റ്റ്യാനൊയോട് നന്ദി പറയുകയും ചെയ്യും.””- പൗള ലേക്ക പറയുന്നു.