മാഞ്ചസ്റ്ററിനെതിരെ മെസി അപ്രത്യക്ഷനായി പോകുമെന്ന്

ലാലിഗയില്‍ റയല്‍ ബെറ്റിസിനെതിരായ മെസി നേടിയ ഹാട്രിക്ക് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരുന്നല്ലോ. ഭൂരിപക്ഷം ഫുട്‌ബോള്‍ ആരാധകരും മെസിയുടെ പ്രകടനത്തെ വാഴ്ത്തിയെങ്കിലും അതില്‍ നിരാശയുളള ചിലര്‍ കൂടിയുണ്ടെന്നാണ് ഒരു സ്പാനിഷ് മാധ്യമത്തില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമായത്.

എല്‍ ചിരിഗുറ്റോ ടിവിയില്‍ മത്സരത്തിനു ശേഷം നടന്ന വിശകലനത്തിലാണ് തോമസ് റോന്‍സെരോയെന്ന ഫുട്‌ബോള്‍ നിരീക്ഷകന്‍ മെസിക്കെതിരെ ആഞ്ഞടിച്ചത്. റയല്‍ മാഡ്രിഡിനെ പിന്തുണയ്ക്കുന്ന ഫുട്‌ബോള്‍ നിരീക്ഷകനാണ് റോന്‍സെരോ.

റയല്‍ ബെറ്റിസിനെതിരായ മത്സരത്തിനു ശേഷം നടന്ന ചര്‍ച്ചകളില്‍ മെസിയുടെ പ്രകടനത്തെ അഭിനന്ദിക്കാതിരിക്കുക മാത്രമല്ല റോന്‍സെരോ ചെയ്തത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസിയടങ്ങുന്ന ബാഴ്‌സയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സീസണില്‍ റോമക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന്റെ ആവര്‍ത്തനം ഇത്തവണയുമുണ്ടാകുമെന്നാണ് റോന്‍സെരോ പറയുന്നത്. മത്സരത്തില്‍ മെസി അപ്രത്യക്ഷനാകുമെന്നും ഒരിക്കല്‍ കൂടി ബാഴ്‌സ തല കുനിച്ചു മടങ്ങുമെന്നും റോന്‍സെരോ ചര്‍ച്ചയില്‍ തുറന്നടിച്ചു.

Read more

പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിയെ ഞെട്ടിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വരുന്നതെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സക്കു തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ബാഴ്‌സക്കു ആശങ്കയായിട്ടുള്ളത് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള മെസിയുടെ മോശം പ്രകടനമാണ്. കഴിഞ്ഞ പതിനൊന്നു ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഗോള്‍ നേടാന്‍ മെസിക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ മികച്ച റെക്കോഡുള്ള മെസി ഇത്തവണ അതിനെ മറികടക്കുമെന്നാണ് ആരാധകരുടെ ഉറച്ച വിശ്വാസം.