ബാഴ്സലോണയുമായി രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ബന്ധം സൂപ്പര്‍താരം ലയണല്‍ മെസി അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഫുട്ബോള്‍ പ്രേമികള്‍ കേട്ടത്. തീരുമാനത്തില്‍ മെസി ഉറച്ചു തന്നെ നില്‍ക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാനു കീഴിലെ ബാഴ്‌സലോണയുടെ ആദ്യ പരിശീലന സെഷനില്‍ മെസി പങ്കെടുത്തില്ലെന്നതാണ് പുതിയ വാര്‍ത്ത.
പരിശീലന സെഷനായി മറ്റ് താരങ്ങളെല്ലാം എത്തിയപ്പോള്‍ മെസി മാത്രം വിട്ടു നിന്നു. പരിശീലനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച താരങ്ങള്‍ക്കെല്ലാം മെഡിക്കല്‍ ടെസ്റ്റ് നടത്തിയിരുന്നു. ഇതിലും മെസി പങ്കെടുത്തിരുന്നില്ല. മെസിയെ ക്ലബ് വിടാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണു ബാഴ്‌സ. മെസിയാകട്ടെ നിലപാടില്‍ മാറ്റമില്ലാതെ തുടരുകയുമാണ്.
ബാഴ്‌സലോണയുമായുള്ള മെസിയുടെ കരാര്‍ 2021 വരെ നിലനില്‍ക്കുന്നതാണെന്നും ഇതിനിടെ ക്ലബ്ബ് വിടാന്‍ താരം തീരുമാനിച്ചാല്‍ കരാര്‍ അനുസരിച്ചുള്ള 700 ദശലക്ഷം യൂറോയുടെ (ഏകദേശം 6150 കോടിയോളം രൂപ) റിലീസ് വ്യവസ്ഥ പാലിക്കണമെന്നുമാണ് ക്ലബ്ബിന്റെ നിലപാട്.
Read more
മെസി തന്റെ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയതും ബാഴ്സയ്ക്കൊപ്പമാണ്. 730 മത്സരങ്ങളില്‍ നിന്നായി 634 ഗോളുകള്‍ മെസി നേടിയിട്ടുണ്ട്. ബാഴ്സ വിടുന്ന മെസി ഏത് ക്ലബിലേയ്ക്കാണെന്ന് പോകുന്നത് എന്നതില്‍ അറിവില്ല. എന്നിരുന്നാലും മെസിയുമായി ദീര്‍ഘകാല ബന്ധമുള്ള പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയാണു സാദ്ധ്യതകളില്‍ മുന്നില്‍.