ഫുട്ബോള്‍ ആരാധകരെ ഹരം കൊള്ളിക്കുന്ന മുഖാമുഖമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റൈന്‍ തുറുപ്പുചീട്ട് ലയണല്‍ മെസിയും തമ്മിലെ കളത്തിലെ പോരാട്ടം. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോയും ബാഴ്സലോണയ്ക്കായി മെസിയും പുറത്തെടുത്ത പ്രകടനങ്ങള്‍ കാല്‍പ്പന്ത് ചരിത്രത്തിലെ രജതരേഖകളാണ്. ക്രിസ്റ്റ്യാനോ റയല്‍ വിട്ടതോടെ ഫുടിബോൾ പ്രേമികള്‍ക്ക് ഇരുവരും തമ്മിലെ മത്സരം കാണാനുള്ള അവസരങ്ങള്‍ കുറഞ്ഞു. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങളും ഒരിക്കല്‍ക്കൂടി കളത്തില്‍ നേര്‍ക്കുനേര്‍ വരുന്നു.
സീസണിന് മുന്നോടിയായുള്ള യുവാന്‍ ഗാംപെര്‍ ട്രോഫിയില്‍ ക്രിസ്റ്റ്യാനോയും മെസിയും ഏറ്റുമുട്ടുമെന്നാണ് റിപ്പോര്‍ട്ട്. സൗഹൃദപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി ക്രിസ്റ്റ്യാനോയും ബാഴ്സയ്ക്കായി മെസിയും ബൂട്ടുകെട്ടിയാല്‍ അതു സുന്ദരമായ കാഴ്ചയാകും. ഞായറാഴ്ചയാണ് യുവാന്‍ ഗാംപെര്‍ ട്രോഫി മത്സരം. മെസിയും ബാഴ്സയും പുതിയ കരാറിലെത്തിയിട്ടില്ല. വരുംദിവസങ്ങളില്‍ കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് വിവരം.
Read more
ക്രിസ്റ്റ്യാനോ യുവന്റസില്‍ നിന്ന് കൂടുമാറാനുള്ള ആലോചനയിലാണ്. എങ്കിലും സൗഹൃദമത്സരം കഴിയുന്നതിന് മുമ്പ് ക്രിസ്റ്റ്യാനോ ടീം വിട്ടുപോകാന്‍ സാദ്ധ്യതയില്ല. ദിവസങ്ങള്‍ക്ക് മുമ്പ് ക്രിസ്റ്റ്യാനോ യുവന്റസിന്റെ പരിശീലന ക്യാമ്പിനൊപ്പം ചേര്‍ന്നിരുന്നു.