സര്‍പ്രൈസ് പ്രഖ്യാപനവുമായി ഗോവ, സിഫ്‌നിയോസ് 'ചതിച്ചത്' തന്നെ

ഐഎസ്എല്ലില്‍ വഞ്ചിക്കപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് വിട്ട് ദിവസങ്ങള്‍ക്കകം ഡച്ച് യുവതാരം മാര്‍ക്ക് സിഫ്‌നിയോസിനെ സ്വന്തമാക്കിയതായി എഫ്‌സി ഗോവ പ്രഖ്യാപിച്ചതോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് “വഞ്ചിക്കപ്പെട്ടതായി” ഏതാണ്ട് വ്യക്തമായത്.

സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സിഫ്‌നിയോസിനെ സ്വന്തമാക്കിയതായി എഫ്‌സി ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ഒരു സീസണില്‍ തന്നെ രണ്ട് ഐഎസ്എല്‍ ടീമുകളില്‍ കളിക്കുന്ന താരം എന്ന റെക്കോര്‍ഡ് സിഫ്‌നിയോസ് സ്വന്തമാക്കി.

ഗോവ ടീമിലുണ്ടായിരുന്ന സ്പാനിഷ് സ്ട്രൈക്കര്‍ അഡ്രിയാന്‍ കൊലുങ്കയെ പുറത്താക്കിയ സ്ഥാനത്തേക്കാണ് സിഫ്നിയോസിനെ എഫ്സി ഗോവ പരിഗണിച്ചത്. ലാസ് പാമസ്, റയല്‍ സരഗോസ, സ്പോര്‍ട്ടിങ് ഗിജോണ്‍, ഗറ്റാഫെ, ഗ്രാനഡ എന്നീ ക്ലബ്ബുകളില്‍ കളിപരിചയത്തോടെ എത്തിയ കൊലുങ്കയ്ക്ക് ഗോവയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

അതേസമയം, പരിശീലകന്‍ സെര്‍ജിയോ ലൊബേറയുമായുള്ള പ്രശ്നങ്ങളാണ് താരം ക്ലബ് വിടാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊലുങ്ക പോയതോടെ വിദേശ താരത്തെ സ്വന്തമാക്കാനുള്ള അവസരം സിഫ്നിയോസിലൂടെ ഉപയോഗപ്പെടുത്തുകയായിരുന്നു ഗോവ .

കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ ഫോം കണ്ടെത്തിയ ചുരുക്കം ചില താരങ്ങളിലൊരാളായ 21കാരനായ സിഫ്നിയോസ് കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സ് വിട്ടത്. താരം ക്ലബ്ബ് വിടാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും നീക്കം ആരാധകരെ അമ്പരപ്പിച്ചിരുന്നു. നേരത്തെ സിഫ്നിയോസിന് പകരം കേരള ബ്ലാസ്റ്റേഴ്സ് ഐസ്ലാന്‍ഡ് താരം ഗുഡ്ജോണ്‍ ബാല്‍ഡ്വില്‍സണെ ടീമിലെടുത്തിരുന്നു.