മറഡോണയുടെ മരണം ഡോക്ടര്‍ക്ക് പറ്റിയ പിഴവ്; ആരോപണവുമായി കുടുംബം

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് ആരോപണം. ഡോക്ടറുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും അരോപിച്ചു. മറഡോണയ്ക്ക് ശരിയായ വിധത്തില്‍ ചികിത്സയും മരുന്നും ലഭ്യമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ആരോപിച്ചു.

ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച അര്‍ജന്റീന നിയമ വകുപ്പ് മറഡോണയെ ചികില്‍സിച്ച ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്യുവിന്റെ സ്വത്ത് സംബന്ധിച്ച് തിരച്ചില്‍ നടത്താന്‍ ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറുടെ വീട്ടിലും ഓഫിസിലും റെയ്ഡ് നടത്തിയെന്നാണ് വിവരം.

Offices of Diego Maradona

ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് കഴിഞ്ഞ ബുധനാഴ്ച മറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബര്‍ 11-ന് അദ്ദേഹം ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വന്നു. ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്.

Hipster Corner - Maradona

1986- ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകജേതാക്കളാക്കിയ ക്യാപ്റ്റനാണ് മറഡോണ. 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നായി 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോക കപ്പുകളില്‍ കളിച്ചു. 588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോള്‍ നേടി.