കേരളത്തിന്റെ മണ്ണിൽ വീര്യം കാണിച്ചവൻ സ്പെയിനിന്റെ നെഞ്ചുകീറിയത് ആഘോഷിച്ച് മലയാളികൾ

ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്പെയിനെ അട്ടിമറിച്ച് മൊറോക്കോ ക്വാർട്ടർ ഉറപ്പിച്ചപ്പോൾ ഹീറോയായത് മൊറോക്കോ ഗോൾ കീപ്പ‍ർ യാസിൻ ബോനുവാണ്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 2 സ്പെയിൻ താരങ്ങളുടെ കിക്കാണ് ബോനു തടഞ്ഞിട്ടത്. ഈ ലോകകപ്പിൽ ഇതുവരെ 1 ഗോൾ മാത്രമാണ് മൊറോക്കോ വഴങ്ങി ഇരിക്കുന്നത്. അതിന് കാരണമായിരിക്കുന്നതും ബോനു താനെയാണ്. എന്തായാലും ബോണുവിനെ ഫുട്ബോൾ ലോകം ആവേശത്തോടെ കാണുമ്പോൾ മലയാളി ആരാധകർ അയാളുടെ നേട്ടത്തിൽ സന്തോഷിക്കുകയാണ്, കാരണം താരം കലൂർ സ്റ്റേഡിയത്തിൽ കളിച്ചിട്ടുണ്ട് എന്നത് തന്നെ.

സംഭവം നടക്കുന്നത് 2018 ലാണ്. 2018ൽ സ്പാനിഷ് ക്ലബ് ജിറോണ എഫ്സി, ഓസ്ട്രേലിയൻ ക്ലബ് മെൽബൺ സിറ്റി എന്നീ ടീമുകൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാനെത്തിയപ്പോൾ ജിറോണയുടെ താരമായിരുന്നു യാസിൻ. അന്ന് മെൽബൺ സിറ്റി എഫ് സിക്കെതിരായ മത്സരത്തിൽ ജിറോണയ്ക്കായി ഗോൾ വല കാത്തത് യാസിൻ ബോനുവായിരുന്നു. അന്ന് മെൽബൺ സിറ്റിക്കെതിരെ ഏകപക്ഷീയമായ ആറു ഗോളുകളുടെ വിജയമാണ് ജിറോണ നേടിയത്. എന്നാൽ താരം കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളത്തിൽ ഇറങ്ങിയില്ല.

Read more

എന്തായാലൂം കേരളത്തിന്റെ മണ്ണിൽ ഒരു നാൾ കളിച്ച ഗോളി ഇന്നലെ ലോകവേദിയിൽ തിളങ്ങിയത് മലയാളി ആരാധകരും ആഘോഷിച്ചു. അടുത്ത മത്സരത്തിൽ പോർച്ചുഗലാണ് മൊറോക്കോയുടെ എതിരാളികൾ.