അവര്‍ വഞ്ചിച്ചു, ഗുരുതര ആരോപണവുമായി മെസി

കോപ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയില്‍ ബ്രസീലിനോട് തോറ്റതിന് പിന്നാലെ സംഘാടകരേയും റഫറിമാരേയും കുറ്റപ്പെടുത്തി അര്‍ജന്റീന്‍ താരം ലയണല്‍ മെസി. റഫറിമാരും കോപ അധികൃതരും ബ്രസീലിന് അനുകൂലമായാണ് പെരുമാറിയതെന്ന് മെസി ആരോപിക്കുന്നു.

റഫറിയെയും വീഡിയോ അസിസ്റ്റന്റ് റഫറിയെയും ബാഴ്സലോണ സൂപ്പര്‍ താരം രൂക്ഷമായി വിമര്‍ശിച്ചു. മത്സരത്തില്‍ അഗ്യൂറോയെ വീഴ്ത്തിയതിന് അര്‍ജന്റീനക്ക് റഫറി പെനാല്‍റ്റി നല്‍കിയിരുന്നില്ല. ഇത് വാറില്‍ പരിശോധിക്കാനും അവര്‍ തയ്യാറായില്ല. ഇതാണ് മെസിയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

മാച്ച് ഒഫീഷ്യല്‍ വാര്‍ പോലും പരിശോധിച്ചില്ല, ഇത് അവിശ്വസനീയമാണ്. മത്സരത്തിലുടനീളം അത് സംഭവിച്ചു. ബ്രസീല്‍ അര്‍ജന്റീനയേക്കാള്‍ മികച്ചവരായിരുന്നില്ല. അവര്‍ നേരത്തെ തന്നെ ഗോള്‍ കണ്ടെത്തി. അഗ്യൂറോക്ക് സമ്മാനിക്കാത്ത പെനാല്‍റ്റിയില്‍ നിന്ന് അവര്‍ രണ്ടാമത്തെ ഗോളും നേടി- മെസി വ്യക്തമാക്കി.

ഞാന്‍ റഫറിയുമായി സംസാരിച്ചു, ഞങ്ങളെ ബഹുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍ ഒരു നിമിഷവും ഞാനത് കണ്ടില്ല. ഞങ്ങള്‍ മികച്ച മത്സരം കളിച്ചുവെന്ന് കരുതുന്നു. വലിയ ശ്രമം നടത്തി. ബ്രസീല്‍ നമ്മേക്കാള്‍ വലിയവരല്ല. അര്‍ജന്റീനക്ക് മുന്നില്‍ ശോഭനമായ ഭാവിയുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോല്‍വിയില്‍ ഞങ്ങള്‍ക്ക് ഒഴിവുകഴിവുകളൊന്നുമില്ല. പക്ഷേ ഞങ്ങള്‍ക്ക് ഇത് അവലോകനം ചെയ്യേണ്ടതുണ്ട്. സംഘടനയില്‍ ബ്രസീല്‍ ശക്തന്മാരാണെങ്കിലും കോപ സംഘാടകര്‍ ഇതിനെ കുറിച്ച് എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം-  മെസി പറഞ്ഞു.

Read more

എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീനയുടെ തോല്‍വി. 19ാം മിനിട്ടില്‍ ഗബ്രിയേല്‍ ജീസസും 71ാം മിനിട്ടില്‍ ഫിര്‍മിനോയുമാണ് ബ്രസീലിനായി ഗോള്‍ നേടിയത്.