ബ്ലാസ്‌റ്റേഴ്‌സില്‍ നേരിട്ടത് കടുത്ത അവഗണന, മറ്റൊരു താരം കൂടി ക്ലബ് വിട്ടു

കേരള ബ്ലാസറ്റേഴ്‌സിലേക്ക് മുന്‍ കോച്ച് എല്‍ഗോ ഷറ്റോരി കൊണ്ട് വന്ന ഒരു താരം കൂടി ക്ലബ് വിട്ടു. യുവസൂപ്പര്‍ താരമായി ഉദിച്ചുയര്‍ന്ന സാമുവല്‍ ലാല്‍മുവന്‍പുയിയാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഒഡഷ എഫ്‌സിയിലേക്കാണ് താരത്തിന്റെ കൂറുമാറ്റം.

ഒരു വര്‍ഷത്തേയ്ക്കാണ് മിസോറം താരമായ സാമുവലുമായുളള ഒഡിഷയുടെ കരാര്‍. ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ നാളത്തെ താരമായി വിലയിരുത്തപ്പെട്ട കളിക്കാരനാണ് സാമുവല്‍.

തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ സാമുവലിന് പക്ഷെ മഞ്ഞപ്പടയില്‍ കാര്യമായ അവസരമൊന്നും ലഭിച്ചില്ല. ആകെ അഞ്ച് തവണ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഈ മിഡ്ഫീല്‍ഡര്‍ക്ക് മുഖം കാട്ടാനായത്. ഇതോടെയാണ് ക്ലബ് വിടാന്‍ സാമുവല്‍ തീരുമാനിച്ചത്.

ഷില്ലോംഗ് ലജോങ്ങില്‍ നിന്നാണ് സാമുവല്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. 19ാം വയസ്സില്‍ തന്നെ ഷില്ലോംഗ് ലജോംഗിന്റെ ക്യാപ്റ്റന്‍ സ്ഥാനം സ്വന്തമാക്കിയ താരമാണ് സാമുവല്‍. ഷില്ലോംഗിനായി 65 മത്സരങ്ങളില്‍ നിന്ന് 12 ഗോളും താരം നേടിയിരുന്നു. 2017-18 സീസണ്‍ ഐലീഗിലെ മികച്ച യുവതാരമായും സാമുവല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പിന്നീട് ലോണില്‍ മിനര്‍വ്വ പഞ്ചാബിനായും കളിച്ചു. അവിടെ നിന്നാണ് യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.