ഇനി മലബാറിന്റെ നെഞ്ചില്‍ മഞ്ഞപ്പട, എടുത്തത് നിര്‍ണായകമായ എട്ട് തീരുമാനങ്ങള്‍

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോഴിക്കോട്ടേയ്ക്കുളള വരവുമായി ബന്ധപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എടുത്തത് നിര്‍ണായകമായ എട്ട് തീരുമാനങ്ങള്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയം ഹോം ഗ്രൗണ്ടായി അനുവദിക്കുന്ന സംബന്ധിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു.

യോഗത്തില്‍ എംഎല്‍എ പ്രദീപ് കുമാര്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളായ മുഹമ്മദ് റഫീഖ്, സിദ്ധര്‍ത്ഥ് പി ശശി, ജോബി ജോബ് ജോസഫ്, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് വേണ്ടി പി ഹരിദാസ്, രാജീവ് മേനോന്‍, പി ഹൈദ്രാസ് തുടങ്ങിയവരും സ്റ്റേഡിയം പ്രവൃത്തിയ്ക്ക് വേണ്ടിയുളള എന്‍ജിനീയര്‍മാരും പങ്കെടുത്തു.

യോഗത്തിലെടുത്ത തീരുമാനങ്ങള്‍

1) അടുത്ത സീസണില്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കോഴിക്കോട് വെച്ച് നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും

2) ഗ്രൗണ്ടിലെ നിലവിലുളള സ്ഥിതിയും ഗ്രൗണ്ടില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ലിസ്റ്റ് തയ്യാറാക്കുന്നതിനും കളി നടത്തേണ്ടതിലേക്ക് വരുന്ന അടിയന്തര പ്രവൃത്തികളുടെ എസ്റ്റിമേറ്റും തയ്യാറാക്കി അടുത്ത യോഗത്തില്‍ അവതരിപ്പിക്കുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സിനെ ചുമതലപ്പെടുത്തി

3) ഗ്രൗണ്ടിലെ നിലവിലുളള ഫ്‌ളഡ്‌ലൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിന് സ്ഥാപിക്കേണ്ട സാധനങ്ങളുടെ സ്‌പെസിഫിക്കേഷന്‍ തയ്യാറാക്കുന്നതിന് കേരള ബ്ലാസ്റ്റേഴ്‌സിനെ ചുമതലപ്പെടുത്തി

4) വിഐപി, വിവിഐപി, കളിക്കാര്‍ എന്നിവര്‍ നിലവില്‍ ഒരേ പവലിയനിലൂടെയാണ് ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത്. ആയതിന് മാറ്റം വരുത്തേണ്ടതുണ്ട്.

5) ഗ്രൗണ്ടിലും പവലിയനും സിസിടിവി, വൈ-ഫൈ എന്നിവ സ്ഥാപിക്കേണ്ടതുണ്ട്

6) ഗ്രൗണ്ടില്‍ മഴവെള്ളം ഒഴിഞ്ഞ് പോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണം

7) ഗ്രൗണ്ട് നവീകരിക്കുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിന് സന്നദ്ധതയുളള ഏജന്‍സിയെ കണ്ടെത്തുന്നതിന് തീരുമാനിച്ചു

8) അടുത്ത യോഗം 10/6/2020ന് ബുധനാഴ്ച്ച കാലത്ത് 11 മണിക്ക് ബഹുമാനപ്പെട്ട മേയറുടെ ചേംബറില്‍ വെച്ച് ചേരുന്നതിന് തീരുമാനിച്ചു