ഹ്യൂമേട്ടന്റെ ഗോള്‍ കാണാന്‍ ശ്വാസമടക്കിപ്പിടിച്ച് ക്രിക്കറ്റ് ദൈവം

കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസ് കളി നടന്നപ്പോള്‍ ഏറ്റവുമധികം ടെന്‍ഷന്‍ അടിച്ചത് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് പിന്നിലായിപ്പോള്‍ തന്നെ ഗാലറിയിലെ വിഐപി ബോക്‌സിലിരുന്ന സച്ചിന്റെ മുഖത്തെ പിരിമുറുക്കം ദൃശ്യമായിരുന്നു. കൈകള്‍കൂട്ടിതിരുമുന്നത് ബിഗ്‌സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തന്നെ ഗാലറിയില്‍ സച്ചിന്‍..സച്ചിന്‍..എന്ന ആരവം ഉയര്‍ന്നു കഴിഞ്ഞിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു ലഭിച്ച ആദ്യ കോര്‍ണര്‍ പാഴായെങ്കിലും തൊട്ടുപിന്നാലെ ലഭിച്ച രണ്ടാമത്തെ കോര്‍ണറില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ നേടി. കോര്‍ണറില്‍ നിന്നെത്തിയ പന്ത് ക്ലിയര്‍ ചെയ്യാനുള്ള കാലു ഉച്ചെയുടെ ശ്രമത്തിനിടെ ദീപേന്ദ്ര നേഗി തന്റെ ഇടം കാല്‍ കൊണ്ടു പന്ത് വലയിലാക്കി (1-1).

സമനില ഗോള്‍ വന്നതോടെ കളി മുറുകി. 64ാം മിനിറ്റില്‍ ഡല്‍ഹി റോമിയോ ഫെര്‍ണാണ്ടസിനു പകരം നന്ദകുമാറിനെയും തൊട്ടടുത്ത മിനിറ്റില്‍ പ്രശാന്തിനു പകരം ബ്ലാസ്റ്റേഴ്‌സ് ഐസ്ലന്‍ഡില്‍ നിന്നുള്ള പുതുമുഖം ഗുഡ്യോന്‍ ബാള്‍ഡ്വിന്‍സനെയും ഇറക്കി. 73-ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ഹെഡ്ഡര്‍ തൊട്ടുതൊട്ടില്ല എന്നപോലെ ക്രോസ്ാബറിനെ ഉരുമ്മി പുറത്തുപോയി.

Read more

74ാം മിനിറ്റില്‍ നേഗി തന്നെ അടുത്ത ഗോളിനും വഴിയൊരുക്കി. പന്തുമായി ബോക്സിലേക്കു കയറിയ നേഗിയെ ഡല്‍ഹിയുടെ പ്രതീക് ചൗധരി ടാക്ലിങ്ങിലൂടെ വീഴ്ത്തി. ഇതിനെ തുടര്‍ന്നു പ്രതീക് ചൗധിരിക്കു മഞ്ഞക്കാര്‍ഡും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനല്‍റ്റിയും.
പെനാല്‍റ്റിയെടുക്കാന്‍ ഓടിയടുത്ത ഹ്യൂം ഒരു സെക്കന്‍ഡ് നിന്നും പിന്നെ തന്റെ ഇടതുവശത്തേക്ക് പന്ത് കോരിയിട്ടു. ഗോള്‍കീപ്പര്‍ അര്‍ണബ് ദാസ് ചാടിയത് എതിര്‍വശത്തേക്ക് ഇതോടെ സച്ചിന്റെ ടെന്‍ഷന്‍ പൊട്ടിച്ചിരിക്ക് വഴിമാറി. ഈ സീസണില്‍ ഹ്യൂമിന്റെ അഞ്ചാമത്തെ ഗോളാണിത്.