അസം കത്തുന്നു, ഐഎസ്എല്‍ മത്സരം ഉപേക്ഷിച്ചു

ഗുവാഹത്തി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കത്തുന്ന ഗുവാഹത്തിയില്‍ ഇന്ന് നടക്കാനിരുന്ന ഐഎസ്എല്‍ മത്സരം ഉപേക്ഷിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്സിയും തമ്മിലായിരുന്നു ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ മത്സരം തീരുമാനിച്ചിരുന്നത്.

ഐഎസ്എല്‍ അധികൃതര്‍ ട്വിറ്ററിലൂടെയാണ് മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. ഇരുടീമുകളും സീസണിലെ എട്ടാം മത്സരമാണ് കളിക്കേണ്ടത്. ഏഴ് കളിയില്‍ നോര്‍ത്ത് ഈസ്റ്റിന് 10ഉം ചെന്നൈയിന് ആറും പോയിന്റാണ് നിലവില്‍ ഉള്ളത്.

ഇന്നലെ ഗുവാഹത്തിയില്‍ നടക്കേണ്ട പരിശീലകരുടെ വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു. ഇന്ന് അസമില്‍ ഉള്‍ഫയുടെ ബന്ദ് നടന്നുകൊണ്ടിരിക്കുകയൈംേ. ഇതേതുടര്‍ന്ന് ഗുവാഹത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിക്കുകയാണ്.

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലാണ്. ഇരു സംസ്ഥാനങ്ങളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അസമിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. പാണിട്ടോല, ചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീയിട്ടത്. ദേശീയ, സംസ്ഥാന പാതകള്‍ പ്രക്ഷോഭകാരികള്‍ തടഞ്ഞു.