ക്രൊയേഷ്യന്‍ പടക്കുതിര ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച്, ബിഗ് സര്‍പ്രൈസ്

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീകനെ പ്രഖ്യാപിച്ചു. ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാക്ക് ആണ് ഇനി ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുക.

ഇംഗ്ലീഷ് കോച്ച് കോണ്‍സ്റ്റന്റൈന് പിന്‍ഗാമിയായിട്ടാണ് സ്റ്റിമാക്കിനെ പരിശീലകനാക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്.

ക്രൊയേഷ്യന്‍ ഇതിഹാസ താരമായാണ് ഇഗോര്‍ അറിയപ്പെടുന്നത്. 1998 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ ക്രൊയേഷ്യന്‍ ടീമിലെ അംഗമായിരുന്നു പ്രതിരോധതാരമായ ഇഗോര്‍. അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയമുണ്ട്. 2012-2013 കാലത്ത് ക്രൊയേഷ്യയുടെ പരിശീലകനായി ഇഗോര്‍ തിളങ്ങി. ഇക്കാലത്ത് ലോക റാങ്കിംഗില്‍ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തി. 1998ല്‍ മൂന്നാം സ്ഥാനത്ത് എത്തിയതാണ് അതിനു മുമ്പുള്ള മികച്ച റാങ്കിംഗ്. സെപഹന്‍, സദര്‍, സഗ്രെബ് തുടങ്ങിയ ക്ലബുകളെയും പരിശീലിപ്പിച്ചു.

എഐഎഫ്എഫ് ആസ്ഥാനത്ത് അഭിമുഖങ്ങള്‍ക്കും നാല് മണിക്കൂറിലേറെ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ടെക്നിക്കല്‍ കമ്മിറ്റി ഇഗോറിന്റെ പേരിന് അനുമതി നല്‍കിയത്. ആല്‍ബര്‍ട്ട് റോക്ക, ലീ മിന്‍ സുംഗ്, ഹകാന്‍ എറിക്സന്‍ എന്നിവരെ പിന്തള്ളിയാണ് ഇഗോറിന്റെ വരവ്. മെയ് 20ന് ആരംഭിക്കുന്ന കിംഗ്സ് കപ്പിന് മുന്‍പ് ഇഗോര്‍ സ്റ്റിമാക്ക് ചുമതലയേല്‍ക്കുമെന്നാണ് സൂചന.