ബ്ലാസ്‌റ്റേഴ്‌സ്-ബംഗളൂരു പോരാട്ടത്തിന് പുതിയ തീയ്യതി

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി പോരാട്ട സമയക്രമം മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ട്. പുതുവത്സര രാവില്‍ തീരുമാനിച്ച മത്സരം നേരത്തേയാക്കാനാണ് ഐഎസ്എല്‍ അധികൃതര്‍ ആലോചിക്കുന്നത്.

പുതുവത്സര രാവില്‍ സ്റ്റേഡിയത്തിന് സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് കൊച്ചി പോലീസ് നിലപാടെടുത്തത്തോടെയാണ് പുതിയ തീയ്യതിയെ കുറിച്ച് ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ മത്സരം രണ്ടോ മൂന്നോ ദിവസം മുന്‍പ് തന്നെയുണ്ടാകും.

സ്റ്റേഡിയത്തിന് അകത്തെ സുരക്ഷയൊരുക്കുന്നത് സ്വകാര്യ ഏജന്‍സിയാണെങ്കിലും പുറത്തെ സുരക്ഷാചുമതല സംസ്ഥാന പോലീസിനാണ്. പുതുവത്സരം പ്രമാണിച്ചു നഗരത്തില്‍ തിരക്ക് നിയന്ത്രണാതീതമാവുമെന്നും, അതിനാല്‍ തന്നെ അന്നേ ദിവസം സ്റ്റേഡിയത്തിന് സുരക്ഷയൊരുക്കുന്നത് അപ്രായോഗികമാണെന്നുമാണ് പോലീസ് പറയുന്നത്.

ഈ മാസം 21 ന് ചെന്നൈയിന്‍ എഫ്സിക്കെതിരായ മത്സര ശേഷം 31 വരെ ബ്ലാസ്റ്റേഴ്‌സിന് മത്സരങ്ങളില്ല. എന്നാല്‍ പുതുവര്‍ഷത്തില്‍ ആദ്യ ആഴ്ച്ച തന്നെ ബ്‌ളാസ്റ്റേഴ്സ് പൂണെ സിറ്റിയുടെ ഏറ്റുമുട്ടും. അതിനാല്‍ തന്നെ മൂന്നോ നാലോ ദിവസം മുന്‍പായി മത്സരം പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത് എന്ന് ബ്‌ളാസ്റ്റേഴ്സുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാവുമെന്നാണ് കരുതുന്നത്.

അതിനിടെ കൊല്‍ക്കത്ത ഡെര്‍ബിയും സുരക്ഷാ കാരണങ്ങളാല്‍ മാറ്റിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഐലീഗില്‍ ജനുവരി 13ന് നടക്കേണ്ട മോഹന്‍ ബഗാന്‍-ഈസ്റ്റ് ബംഗാള്‍ മത്സരത്തിന് സുരക്ഷ നല്കാനാവില്ലെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു. മത്സരം ഒരാഴ്ച്ച മുമ്പ് നടത്താനാണ് പോലീസിന്റെ ആവശ്യം. ഡിസംബര്‍ മൂന്നിലെ ആദ്യ കൊല്‍ക്കത്ത ഡര്‍ബിയില്‍ 50,000ത്തിലധികം കാണികള്‍ ഒഴുകിയെത്തിയിരുന്നു. എന്നാല്‍ അടുത്ത മത്സരം വൈകുന്നേരം 5.30നായതിനാല്‍ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് പോലീസിന്റെ ഭാഷ്യം.