പി.എസ്.ജി യെ പ്രതാപികളാക്കാന്‍ 'എം.എം.എന്‍'; എം.എസ്.എന്‍, ബി.ബി.സി ത്രയങ്ങളെ വെല്ലുമോ ?

ഫുട്‌ബോള്‍ ലോകം താരസമ്പന്നമാണ്. ഓരോ ക്ലബ്ബിനും തുറുപ്പുചീട്ടായി ഒരു സൂപ്പര്‍ താരം കാണും. എന്നാല്‍ സൂപ്പര്‍ താരപരിവേഷമുള്ള ഒരുപിടി കളിക്കാര്‍ ഒരുമിച്ച് ഒരു ക്ലബ്ബിലെത്തിയാലോ? . ആരാധകരുടെ പ്രതീക്ഷയും ആവേശവും വാനോളമുയരും. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ പോര്‍ച്ചുഗീസ് ജീനിയസ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വെയ്ല്‍സിന്റെ ഗാരെത് ബെയ്‌ലും ഫ്രാന്‍സിന്റ കരീം ബെന്‍സേമയും ചേര്‍ന്നപ്പോള്‍ ബി.ബി.സി ത്രയം രൂപപ്പെട്ടു. റയലിന്റെ ബദ്ധശത്രുക്കളായ ബാഴ്‌സലോണയില്‍ ലയണല്‍ മെസിയും ഉറുഗ്വെയുടെ ലൂയസ് സുവാരസും ബ്രസീലിന്റെ നെയ്മറും ചേര്‍ന്നുള്ള എം.എസ്.എന്‍ സഖ്യവും ഒരു കാലത്ത് കളം നിറഞ്ഞാടി. മെസി ബാഴ്‌സയില്‍ നിന്ന് പടിയിറങ്ങിയപ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലും ഒരു അഡാര്‍ ത്രയം യാഥാര്‍ത്ഥ്യമാകുന്നു. മെസി-എംബാപെ- നെയ്മര്‍ കൂട്ടുകെട്ടിനെ എം.എം.എന്‍ എന്നു ചുരുക്കി വിളിക്കാം. ബി.ബി.സിയുടെയും എം.എസ്.എന്നിന്റേയും ഗോളടി റെക്കോഡുകള്‍ പിഎസ്ജിയിലെ പുതിയ താര സഖ്യം തകര്‍ക്കുമോയെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മൂവര്‍ സംഘമായിരുന്നു ബി.ബി.സി. വേഗവും കരുത്തും കൊണ്ട് എതിര്‍ പ്രതിരോധ നിരകളെ സിആര്‍7നും ബെന്‍സേമയും ബെയ്‌ലും വിറപ്പിച്ചു പോന്നു. ഈ കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ അഞ്ച് വര്‍ഷത്തിനിടെ നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളാണ് റയലിന്റെ ഷെല്‍ഫിലെത്തിയത്. 400 ഗോളുകള്‍ ബി.ബി.സി. ത്രയം അടിച്ചുകൂട്ടി. അതില്‍ 225 ഗോള്‍ ക്രിസ്റ്റ്യാനോയുടെ വകയായിരുന്നു. ബെന്‍സേമ 99 ഉം ബെയ്ല്‍ 76ഉം ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്തു. എന്നാല്‍ പിന്നീട് ബെയ്‌ലിന്റെ പരിക്കും ബെന്‍സേമയുടെ സ്ഥിരതയില്ലായ്മും ബി.ബി.സി. സഖ്യം വഴിപിരിയുന്നതിലേക്ക് നയിച്ചു.

ബാഴ്‌സയുടെ കുപ്പായത്തില്‍ മെസിയും നെയ്മറും സുവാരസും ഒന്നിച്ചപ്പോഴും സുന്ദര മുഹൂര്‍ത്തങ്ങളേറെയുണ്ടായി. മൂവരുടെയും അപാര വേഗവും പന്തടക്കവും എതിര്‍ പ്രതിരോധനിരകളെ പിച്ചിചീന്തി. രണ്ട് ലാ ലിഗ കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോക കപ്പുമെല്ലാം അവര്‍ കാറ്റലന്‍ പടയ്ക്ക് സമ്മാനിച്ചു. 2017ല്‍ നെയ്മര്‍ പിഎസ്ജിയിലേക്ക് കൂടുമാറിയപ്പോള്‍ എം.എസ്.എന്‍ ത്രയം പഴങ്കഥയായി. എങ്കിലും 450 മത്സരങ്ങളില്‍ 364 ഗോളുകളുടെ പെരുമ തീര്‍ത്താണ് ബാഴ്‌സയുടെ ത്രി മെന്‍ ആര്‍മി കൂട്ടുവിട്ടത്. മെസി (153), സുവാരസ് (121), നെയ്മര്‍ (90) എന്നിങ്ങനെയാണ് ബാഴ്‌സ ത്രയം ഗോളുകള്‍ പകുത്തെടുത്തത്.

മെസി പിഎസ്ജിയില്‍ എത്തുമ്പോള്‍ നെയ്മര്‍ വീണ്ടും കളത്തിലെ കൂട്ടുകാരനാകും. പുത്തന്‍ കാലത്തെ പ്രതിഭകളിലെ ഒന്നാം നിരക്കാരന്‍ കെയ്‌ലിയന്‍ എംബാപെയും ഒപ്പം ചേരും. ഫുട്‌ബോളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള താരസംഗമം ഗോള്‍ വസന്തത്തിന്റെ പുനരാഗമനത്തിന് വഴി തെളിക്കുമോയെന്ന് കാത്തിരുന്നു കാണാം.