ദ്യുതി ചന്ദിന് ചരിത്രനേട്ടം; ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ നൂറ് മീറ്ററില്‍ സ്വര്‍ണം

ചരിത്രനേട്ടവുമായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതി സ്വര്‍ണം നേടിയത്. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ദ്യുതി സ്വന്തമാക്കി.

“ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാന്‍ പഠിക്കുന്ന KIIT യൂണിവേഴ്സിറ്റിക്കും അതിന്റെ സ്ഥാപകന്‍ പ്രൊഫസര്‍ സമന്റാജിക്കും ഞാന്‍ ഈ മെഡല്‍ സമര്‍പ്പിക്കുന്നു. ഒപ്പം പ്രതിസന്ധിഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്കും, ഒഡീഷയിലെ ജനങ്ങള്‍ക്കും, എല്ലാവിധ പിന്തുണയും തന്ന മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും.”

ഈ ഇനത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ അജ് ല ഡെല്‍ പോന്റെയ്ക്കാണ് വെള്ളി. 11.33 സെക്കന്റ് ആണ് സ്വിസ് താരത്തിന്റെ സമയം. ഹീറ്റ്സില്‍ 11.58 സെക്കന്റെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ സെമിയില്‍ 11.41 സെക്കന്റ് ആയി ഇന്ത്യന്‍ താരം സമയം മെച്ചപ്പെടുത്തി. ഫൈനലില്‍ 11.32 സെക്കന്റില്‍ ഓടിയെത്തി ദ്യുതി സ്വര്‍ണവും നേടി.

11.26 സെക്കന്റാണ് ദ്യുതിയുടെ ഈ സീസണിലെ മികച്ച സമയം. 2019 ഏപ്രിലില്‍ ദോഹയിലായിരുന്നു ഈ സമയം കുറിച്ചത്. ഏറ്റവും മികച്ച വ്യക്തിഗത സമയം 11.24 സെക്കന്റാണ്. രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യന്‍ ആയ ദ്യുതിയുടെ പേരിലാണ് 100 മീറ്ററിലെ ദേശീയ റെക്കോഡ്.