ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, പോയന്റ് സമ്പ്രദായത്തിനെതിരെ ആഞ്ഞടിച്ച് കോഹ്ലിയും ഡുപ്ലെസിസും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് സമ്പ്രദായത്തില്‍ പിഴവുകളുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് സമ്പ്രദായത്തില്‍ പിഴവുകളുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം ഉന്നയിച്ച് കോഹ്ലിയും രംഗത്തെത്തിയത്.

നിലവില്‍ ഹോം, എവേ വിജയങ്ങള്‍ക്ക് ഒരേ പോയിന്റ് തന്നെയാണുള്ളത്. ഇതിന് പകരം വിദേശത്ത് നേടുന്ന വിജയങ്ങള്‍ക്ക് ടീമുകള്‍ക്ക് ഇരട്ടി പോയിന്റ് നല്‍കുന്ന സമ്പ്രദായമാണ് നല്ലതെന്ന് കോഹ്ലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ്  ടേബിള്‍ തയ്യാറാക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ എവേ വിജയങ്ങള്‍ക്ക് ഞാന്‍ ഇരട്ടി പോയിന്റ് നല്‍കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ എഡിഷന്‍ പൂര്‍ത്തിയാവുമ്പോള്‍ ഈ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റിനോടുള്ള ടീമുകളുടെ സമീപനത്തില്‍ വലിയ മാറ്റം വരുത്തുമെന്നും കോഹ്ലി പറഞ്ഞു. സമനിലയ്ക്കായി ശ്രമിക്കാതെ ടീമുകള്‍ കൂടുതല്‍ വിജയത്തിനായി പരിശ്രമിക്കും. എങ്കില്‍ മാത്രമെ കൂടുതല്‍ പോയിന്റ് സ്വന്തമാക്കാനാവൂ എന്നും കോഹ്ലി പറഞ്ഞു.

നിലവിലെ പോയിന്റ് സമ്പ്രദായം അനുസരിച്ച് ഒരു പരമ്പരയില്‍ ഒരു ടീമിന് പരമാവധി നേടാനാവുക 120 പോയീന്റാണ്. രണ്ട് മത്സര പരമ്പരയാണെങ്കില്‍ ഓരോ വിജയത്തിനും 60 പോയീന്റും അഞ്ച് മത്സര പരമ്പര ആമെങ്കില്‍ ഓരോ വിജയത്തിനും 24 പോയിന്റുമാണ് ലഭിക്കുക.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് സമ്പ്രദായം അല്‍പം സങ്കീര്‍ണമാണെന്ന് ഇന്നലെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡൂപ്ലെസി പറഞ്ഞിരുന്നു. രണ്ട് ടെസ്റ്റ് അടങ്ങിയ പരമ്പര ജയിച്ചാല്‍ 120 പോയിന്റ് ലഭിക്കും. അതേസമയം അഞ്ച് ടെസ്റ്റ് അടങ്ങിയ പരമ്പര 5-0ന് സ്വന്തമാക്കിയാലും 120 പോയിന്റ് മാത്രമെ ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ ഇത് മികച്ച രീതിയാണെന്ന് പറയാനാവില്ലെന്നും ഡൂപ്ലെസി പറഞ്ഞിരുന്നു.

നിലവില്‍ 120 പോയിന്റുമായി ടീം ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.