അന്ന് ഗാംഗുലിയെ ധോണി പിടിച്ച് പുറത്താക്കി, ദാദ പകവീട്ടുമോ?

ചരിത്രത്തിന്റെ കാവ്യനീതി എന്നെല്ലാമുളള വിശേഷണങ്ങള്‍ അറം പറ്റുകയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍. സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ഭരണത്തില്‍ സര്‍വ്വാധികാരത്തോടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകാനിരിക്കെ നെഞ്ചിടിപ്പ് ഉയരുന്നവരില്‍ ഇന്ത്യന്‍ പരിശീലകന്‍ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെയുണ്ട്. ചരിത്രത്തില്‍ ഗാംഗുലിയോട് ചെയ്ത അപരാധങ്ങള്‍ക്ക് ഇവരോടെല്ലാം ഗാംഗുലി പകവീട്ടുമോയെന്നാണ് ഇനി അറിയാനുളളത്.

2008-ല്‍ ഗാംഗുലിയെ ഇന്ത്യന്‍ ടീമില്‍ നിന്നും ഇറക്കി വിടുമ്പോള്‍ അതിന് മുഖ്യ സൂത്രധാരനായി ചരടു വലിച്ചത് അന്നത്തെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയായിരുന്നു. 2005 മുതല്‍ കരിയറിലെ കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നു പോയ ഗാംഗുലി ഒടുവില്‍ നിരാശനായി തല താഴ്ത്തിയായിരുന്നു ഇന്ത്യന്‍ ടീം വിട്ടത്.

ഗ്രെഗ് ചാപ്പലുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടെ 2005-ലാണ് ഗാംഗുലിയെ നായക സ്ഥാനത്ത് നിന്നും മാറ്റുന്നത്. 2006-ല്‍ ഗാംഗുലിയെ ടീമില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ആ വര്‍ഷം ഡിസംബറില്‍ ഗാംഗുലി ഗംഭീര തിരിച്ചുവരവ് നടത്തി. 2007-ല്‍ താന്‍ കളിച്ച 19 ഇന്നിംഗ്സില്‍ നിന്ന് ഇരട്ട ശതകം ഉള്‍പ്പെടെ 1106 റണ്‍സാണ് ഗാംഗുലി അടിച്ചെടുത്തത്. ബാറ്റിംഗ് ശരാശരി 61.44.

എന്നാല്‍ 2008-ല്‍ വീണ്ടും ഫോം മങ്ങി. ട്വന്റി20 ലോക കിരീടം ധോണിയിലൂടെ ഇന്ത്യ സ്വന്തമാക്കുക കൂടി ചെയ്തതോടെ ധോണി ഇന്ത്യന്‍ ക്രിക്കറ്റിലെ സര്‍വ്വാധിപതിയായി. പ്രായക്കൂടുതലുള്ള മുതിര്‍ന്ന താരങ്ങളില്‍ ഫീല്‍ഡില്‍ റണ്‍സ് നഷ്ടപ്പെടുത്തുന്നതിലെല്ലാം ആശങ്ക അറിയിച്ച് ധോണിയുടെ റിപ്പോര്‍ട്ട് കൂടി ബിസിസിഐയുടെ കൈകളിലേക്ക് എത്തിയതോടെ വിരമിക്കല്‍ സമ്മര്‍ദ്ദം ഗാംഗുലിയില്‍ നിറഞ്ഞു. ഒടുവില്‍ ദാദ ക്രിക്കറ്റ് മതിയാക്കി.

അതെസമയം 11 വര്‍ഷത്തിന് ഇപ്പുറം ധോണിയുടെ വിരമിക്കല്‍ ക്രിക്കറ്റ് ലോകത്തിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ അന്ന് ഗാംഗുലിക്ക് നേരെ ധോണി ചൂണ്ടിയ ഘടകങ്ങള്‍ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. അന്ന് ലോക കപ്പ് മുമ്പില്‍ കണ്ട് ഒരുങ്ങാനാണ് മുതിര്‍ന്ന താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ധോണി വാദിച്ചത്. ഇന്നും സമാനമാണ് കാര്യങ്ങള്‍.

എന്നാല്‍ ഗാംഗുലി ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കും എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ധോണിയുടെ വിരമിക്കല്‍ കാര്യത്തില്‍ ഒക്ടോബര്‍ 24-ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും എന്നാണ് ഗാംഗുലി പറയുന്നത്. പന്ത് ഇപ്പോള്‍ ഗാംഗുലിയുടെ കോര്‍ട്ടിലാണ്. ഗാംഗുലിയാണ് തീരുമാനിക്കേണ്ടത് ധോണി വിരമിക്കണോ അതോ തുടരണമോയന്ന്.