സിക്‌സും ഫോറും ചറപറ; 25 പന്തില്‍ സെഞ്ചുറി; ലോക ക്രിക്കറ്റിനെ ഞെട്ടിച്ച് വില്‍ ജാക്‌സ് ഗര്‍ജ്ജനം

എട്ട് ബൗണ്ടറിയും 11 സിക്‌സറുകളുമടക്കം ഉഗ്രന്‍ ബാറ്റിംഗ് പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം വില്‍ ജാക്‌സ് 25 പന്തില്‍ സെഞ്ച്വറി നേടി! കൗണ്ടി സീസണിനു മുന്നോടിയായി ദുബായില്‍ സംഘടിപ്പിച്ച ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് വില്‍ ജാക്‌സ് രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയത്.

കൗണ്ടി ടീമായ സറെയുടെ താരമായ ജാക്‌സ് 25 പന്തില്‍ സെഞ്ച്വറിയടിച്ചത് ലോക ക്രിക്കറ്റില്‍ പുതിയ ചര്‍ച്ചയായിരിക്കുകയാണ്. ലങ്കാഷയറിനെതിരെയാണ് ഇരുപതുകാരനായ ജാക്‌സ് തകര്‍ത്താടിയത്. ലങ്കാഷയര്‍ താരം സ്റ്റീഫന്‍ പാരിയുടെ ഒരു ഓവറില്‍ ആറു സിക്‌സും ജാക്‌സ് കണ്ടെത്തി. 14 പന്തില്‍നിന്നും അര്‍ധസെഞ്ച്വറി പിന്നിട്ട ജാക്‌സ്, ഒരു ഓവറിലെ ആറു സിക്‌സ് കൂടി ചേര്‍ന്നതോടെ 62ല്‍ നിന്ന് അതിവേഗമാണ് 98 റണ്‍സിലേക്കു കുതിച്ചെത്തിയത്. ഇതോടെ, ടി10 ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോറെന്ന നേട്ടം ജാക്‌സ് സ്വന്തം പേരിലാക്കി. ടി10 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി കൂടിയാണിത്. കഴിഞ്ഞ വര്‍ഷം 87 റണ്‍സടിച്ച ഇംഗ്ലണ്ടിന്റെ തന്നെ അലക്‌സ് ഹെയില്‍സിന്റെ നേട്ടമാണ് ജാക്‌സ് സ്വന്തം പേരിലേക്കു മാറ്റിയത്.

ഔദ്യോഗിക അംഗീകാരമില്ലാത്തതിനാല്‍ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ജാക്‌സ് കുറിച്ചതെങ്കിലും ഈ മല്‍സരത്തിന്  ജാക്‌സിന്റെ പേര് റെക്കോഡ് ബുക്കില്‍ ചേര്‍ക്കപ്പെടില്ല. ഇതോടെ, 2013ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 30 പന്തില്‍ നിന്നും സെഞ്ച്വറി തൊട്ട വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ് ഇക്കാര്യത്തില്‍ മുമ്പില്‍.

Read more

വില്‍ ജാക്‌സിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ കരുത്തില്‍ നിശ്ചിത 10 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് സറെ നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഗാരത് ബാറ്റി 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുതതോടെ ലങ്കാഷയറിന് 10 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.