പരിശീലക സ്ഥാനത്തു നിന്ന് ഗാംഗുലിയും സെവാഗും പുറത്ത്, കാരണം ഇതാണ്

ലോക കപ്പ് സെമിയില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുളള തയ്യാറെടുപ്പിലാണ് ബി.സി..സിഐ. ഇതിന്റെ ഭാഗമായി ഈ മാസം 30ന് മുമ്പ് ഇന്ത്യന്‍ പരിശീലകരാകാന്‍ ആഗ്രഹിക്കുന്നവര്‍ അപേക്ഷിക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് ഇന്ത്യന്‍ പരിശീലക സ്ഥാനം കൊതിച്ച് ബി.സി.സി.ഐ വാതിലില്‍ മുട്ടാനൊരുങ്ങുന്നത്.

അതെസമയം ഇന്ത്യയുടെ പരിശീലകരാകണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്ന ചില പേരുകളുണ്ട്. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, വീരേന്ദ്ര സെവാഗ് തുടങ്ങിയവരാണ് അവര്‍. അതെസമയം ആരാധകരുടെ ആഗ്രഹം അനുസരിച്ച് മൂവരിലാരെങ്കിലും ഇന്ത്യന്‍ പരിശീലകരാകാനുളള സാധ്യത കുറവാണ്.

ഗാംഗുലിയ്ക്കും സെവാഗിലും മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കാന്‍ ബി.സി.സി.ഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഇല്ലാത്തതാണ് തിരിച്ചടിയെങ്കില്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി നിയമിച്ചതിനാല്‍ ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ട്.

ഏതെങ്കിലും ടെസ്റ്റ് രാജ്യത്തെ രണ്ടു വര്‍ഷമെങ്കിലും പരിശീലിപ്പിച്ച പരിചയം വേണം. അല്ലെങ്കില്‍ അസോഷ്യേറ്റ് അംഗം, ഐ.പി.എല്‍ ടീം, എ ടീം എന്നിവര്‍ക്കൊപ്പം മൂന്ന് വര്‍ഷത്തെ പരിചയം എന്ന ബി.സി.സി.ഐ മാനദണ്ഡമാണ് ഗാംഗുലിയ്ക്കും സെവാഗിനും തിരിച്ചടിയാകുക. ഇരുവരും ഇതുവരെ ഒരു ടീമിനെ പോലും പരിശീലിപ്പിച്ചിട്ടില്ല. ഗാംഗുലി ഐ.പി.എല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും, സെവാഗ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റേയും മെന്ററായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ആ യോഗ്യതകള്‍ പോര ഇന്ത്യന്‍ പരിശീലകനാകാന്‍.

പ്രായം 60 വയസില്‍ കുറവാകണമെന്നും 30 ടെസ്റ്റ് മത്സരങ്ങളോ, 50 ഏകദിന മത്സരങ്ങളോ കളിച്ച പരിചയം വേണമെന്നോ ഉളള മറ്റു യോഗ്യതകള്‍ ഇരുവര്‍ക്കും അനുകൂലമാണ്.